എറണാകുളം: സിപിഎം ജില്ല സമ്മേളനം നടത്തുന്നതിൽ തിരിച്ചടി. കാസർകോട് ജില്ലയിൽ 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന യോഗങ്ങൾക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിലക്ക് ഏർപ്പെടുത്തി. കാസർകോട് ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ നിർദേശിച്ച് ഇറക്കിയ കലക്‌ടറുടെ ഉത്തരവ് പിൻവലിച്ചത് ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടക്കാല ഉത്തരവിറക്കിയത്.
ജില്ലയിൽ ഒരാഴ്‌ചത്തേക്കാണ് 50ൽ കൂടുതൽ പേർ പങ്കെടുക്കുന്ന പൊതുപരിപാടികൾക്ക് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്. സമ്മേളനങ്ങളിൽ 50ൽ കൂടുതൽ പേർ പങ്കെടുക്കുന്നില്ലെന്ന് കലക്‌ടർ ഉറപ്പാക്കണമെന്നും കോടതി നിർദേശം നൽകി.
രാഷ്ട്രിയ പാർട്ടികളുടെ സമ്മേളനത്തിന് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു. റിപ്പബ്ലിക്ക് ദിനാഘോഷത്തിന് പോലും ആളുകളെ പരിമിതിപ്പെടുത്തിയിരിക്കുകയാണ്. തുറസായ സ്ഥലങ്ങളിൽ 150ഓളം പേർക്ക് പങ്കെടുക്കാമെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല. കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി പുതുതായി ഇറക്കിയ ഉത്തരവിനെയും കോടതി വിമർശിച്ചു.
ടിപിആർ അടിസ്ഥാനത്തിൽ അല്ല, ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന് അനുസരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചെങ്കിലും ഇത് യുക്തിസഹമാണോയെന്ന് കോടതി ചോദിച്ചു. സിപിഎം സമ്മേളനത്തിന് വേണ്ടിയാണ് ജില്ല കലക്‌ടർ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇറക്കിയ ഉത്തരവ് പിൻവലിച്ചതെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം. ഒരാഴ്‌ചയ്‌ക്ക് ശേഷം ഹൈക്കോടതി വീണ്ടും ഈ ഹർജി പരിഗണക്കും.
Also Read: ഇനി ചരിത്രം; അമർ ജവാൻ ജ്യോതി ദേശീയ യുദ്ധ സ്‌മാരകത്തിൽ ലയിപ്പിച്ചു