എറണാകുളം: കേന്ദ്ര സർക്കാറിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്ക് കൊച്ചിയിൽ പൂർണം. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല. ഓട്ടോ ടാക്‌സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല.
കടകമ്പോളങ്ങൾ കൂടി അടഞ്ഞുകിടന്നതോടെ പണിമുടക്ക് സൃഷ്ടിച്ചത് ഹർത്താലിന്‍റെ പ്രതീതിയാണ്. കൊച്ചിയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ ബ്രോഡ് വേ, ബാനർജി റോഡ്, ഷൺമുഖംസ് റോഡ് എന്നിവിടങ്ങളിലെല്ലാം വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. ഷോപ്പിംഗ് മാളുകളും പ്രവർത്തിച്ചില്ല.
സർക്കാർ ഓഫീസുകളിലും ജീവനക്കാരെത്തിയില്ല. ബാങ്കിങ്, ധനകര്യ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. കൊച്ചി മെട്രോ സർവീസ് നടത്തിയെങ്കിലും യാത്രക്കാർ നന്നേ കുറവായിരുന്നു. ജലഗതാഗത വകുപ്പിന്‍റെ ബോട്ടുകളും സർവീസ് നടത്തിയില്ല. ഐ.ടി മേഖലയെയും, വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും പണിമുടക്ക് ബാധിച്ചു. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് റോഡിലിറങ്ങിയത്. പണിമുടക്കിയ തൊഴിലാളികൾ എറണാകുളം കച്ചേരിപ്പടി മുതൽ ഹൈക്കോടതി ജങ്ഷനിൽ വരെ പ്രതിഷേധ ശൃംഖല സംഘടിപ്പിച്ചു.
സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി ഉൾപ്പടെയുള്ള ബി.എം.എസ് ഒഴികെയുള്ള മുഴുവൻ തൊഴിലാളി സംഘടനകളുടെയും സംസ്ഥാന ജില്ലാ നേതാക്കൾ പ്രതിഷേധത്തിൽ പങ്കാളികളായി. തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയൻ സമിതി രാജ്യവ്യാപകമായി ഇരുപത്തിനാല് മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്‌തത്.