എറണാകുളം: ആധുനിക സംവിധാനങ്ങളൊരുക്കി ജില്ലയിലെ കൊവിഡ് ഐസൊലേഷൻ വാർഡുകൾ. കളമശ്ശേരി മെഡിക്കല്‍ കോളജും മുവാറ്റുപുഴ ജനറല്‍ ആശുപത്രിയുമാണ് പൂർണതോതിൽ ഐസൊലേഷൻ സെന്‍ററുകളായി പ്രവർത്തിക്കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജിൽ മുപ്പതും, മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിൽ പതിമൂന്നും ഐസൊലേഷൻ വാർഡുകൾ വീതമാണ് ഒരുക്കിയിരിക്കുന്നത്. ആവശ്യമെങ്കിൽ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനും നടപടിയായിട്ടുണ്ട്. ഐസൊലേഷൻ വാർഡുകളിലേക്ക് പ്രത്യേകമായി ഡോക്ടർമാരേയും നഴ്‌സുമാരേയും മറ്റു ജോലിക്കാരേയും നിയോഗിച്ചിട്ടുണ്ട്. ഒരു ഷിഫ്റ്റിൽ ഒരു ഡോക്ടർ, രണ്ട് സ്റ്റാഫ് നഴ്‌സ്, ഒരു അറ്റൻഡർ, ഒരു ക്ലീനിങ് സ്റ്റാഫ്, ഒരു എക്‌സറേ ടെക്‌നീഷ്യൻ എന്നിവരാണ് ഡ്യൂട്ടിയിൽ ഉള്ളത്. കൊവിഡ് പ്രതിരോധ വ്യക്തിഗത സുരക്ഷാ ഉപാധികൾ ധരിച്ച് നാല് മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ജോലി ചെയ്യാൻ സാധിക്കാത്തതിനാൽ ആറ് ഷിഫ്റ്റുകളിലായാണ് ജീവനക്കാർ പ്രവർത്തിക്കുന്നത്.
വാര്‍ഡുകളില്‍ ഓരോ ഷിഫ്റ്റിലും അണുനാശിനികൾ ഉപയോഗിച്ച് ശുചീകരിക്കുകയും ചെയ്യുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യുന്നവര്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപാധികൾ അണിയിക്കുവാനും, ഷിഫ്റ്റ് കഴിഞ്ഞ് പോകുമ്പോൾ അത് അഴിച്ചുമാറ്റാനും മാത്രമായി പ്രത്യേകം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഉപയോഗ ശേഷം അവ ഇൻസിനറേറ്റർ ഉപയോഗിച്ച് കത്തിച്ചു കളയും. ഐസൊലേഷൻ വാർഡുകളിൽ സന്ദർശകരെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
നിരീക്ഷണത്തിൽ ഉള്ളവർക്ക് സെൽ ഫോൺ ഉപയോഗിക്കാവുന്നതാണ്. ആവശ്യമെങ്കിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആശുപത്രി അധികൃതരുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഐസൊലേഷൻ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുള്ള ഓരോ വ്യക്തികൾക്കും ശുചിമുറി സൗകര്യങ്ങളോട് കൂടിയ പ്രത്യേക മുറികളാണ് ഒരുക്കിയിട്ടുള്ളത്. പോഷകാഹാരവും മികച്ച പരിചരണവുമാണ് നിരീക്ഷണത്തിലുള്ളവർക്ക് നൽകുന്നത്. നിരീക്ഷണത്തിൽ കഴിയുന്ന വിദേശികൾക്ക് അവരുടെ താത്പര്യപ്രകാരമുള്ള ഭക്ഷണമാണ് നൽകുന്നത്.
കളമശ്ശേരിയും മൂവാറ്റുപുഴയും കൂടാതെ അടിയന്തര സാഹചര്യമുണ്ടായാൽ ഉപയോഗിക്കുന്നതിനായി കരുവേലിപ്പടി താലൂക്ക് ആശുപത്രി, തൃപ്പുണിത്തുറ താലൂക്ക് ആശുപത്രി, ആലുവ ജില്ലാ ആശുപത്രി, പെരുമ്പാവൂർ താലൂക്ക് ആശുപത്രി, പറവൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലായി 113 ഐസൊലേഷൻ വാർഡുകളും സജ്ജമാക്കിയിട്ടുണ്ട്.