എറണാകുളം: സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയായ ''കർത്താവിന്റെ നാമത്തിൽ ''ഇന്ന് പ്രകാശനം ചെയ്യും. ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് എറണാകുളം പ്രസ്ക്ലബ്ബിലാണ് പ്രകാശനം. സാറാ ജോസഫ്, ബെന്യാമിൻ, സന്തോഷ് ഏച്ചിക്കാനം, അഡ്വക്കേറ്റ് എം എസ് സജി, വിധു വിൻസെന്റ്, എംകെ രാമദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
സഭയിൽ സിസ്റ്റർ ലൂസി നേരിട്ട സംഭവങ്ങളെ കുറിച്ച് വിവരിക്കുന്ന കർത്താവിന്റെ നാമത്തിൽ ഇതിനോടകം തന്നെ വിവാദമായിരുന്നു. മഠങ്ങളിൽ സന്ദർശകർ എന്ന വ്യാജേന എത്തുന്ന വൈദികർ ലൈംഗിക ചൂഷണങ്ങൾ നടത്താറുണ്ടെന്നും തന്റെ സന്യാസ ജീവിതം ആരംഭിച്ചപ്പോൾ മുതൽ വൈദികർ പലതവണയായി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സിസ്റ്റർ ലൂസി കളപ്പുര തന്നെ വെളിപ്പെടുത്തിയിരുന്നു.
ഇത്തരം പരാമർശങ്ങൾ നിറഞ്ഞതിനാൽ തന്നെ പുസ്തകം വൻ വിവാദങ്ങളിലേക്ക് തിരിതെളിച്ചേക്കാം. അതേസമയം സിസ്റ്റർ ലൂസി കളപ്പുരയുടെ പുസ്‌തക പ്രകാശനം തടയണമെന്ന് ആവശ്യപ്പെട്ട് കെഎംഐ സന്യാസിനി സഭാംഗമായ സിസ്റ്റർ ലിസിയ ജോസഫ് നൽകിയ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പുസ്തകത്തിലെ ഉള്ളടക്കങ്ങളെ കുറിച്ച് എന്തെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ പൊലീസിനെ സമീപിക്കാമെന്നും പൊലീസ് അന്വേഷണം കാര്യക്ഷമം അല്ലെങ്കിൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.