എറണാകുളം: പൊലീസ് സേനയിലെ മോശം പെരുമാറ്റത്തിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. പെരുമാറ്റചട്ടം സംബന്ധിച്ച് ഉത്തരവിറക്കിയാൽ മാത്രം പോരെന്നും ഉത്തരവ് ഓരോ ഉദ്യോഗസ്ഥനും അനുസരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിൽ നടപടി എടുക്കാത്ത മേലുദ്യോഗസ്ഥരും ഉത്തരവാദികളാകുമെന്നും കോടതി വ്യക്തമാക്കി.
അത്തരം മേലുദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ മടിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി. പെരുമാറ്റം സംബന്ധിച്ച് ഡി.ജി.പിയുടെ ഉത്തരവ് ഇറങ്ങിയതിന് ശേഷവും പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ട്. പേപ്പറിൽ ഒതുക്കുവാനുള്ളതല്ല കോടതിയുടെ നിർദേശങ്ങളെന്നും സിംഗിൾ ബഞ്ച് വ്യക്തമാക്കി. പെരുമാറ്റ ചട്ടം സംബന്ധിച്ച ഉത്തരവിന്മേൽ നടപടി റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിക്ക് കോടതി കർശന നിർദേശം നൽകി.
നിലവിൽ സമർപ്പിച്ച റിപ്പോർട്ടിൽ അതൃപ്‌തി രേഖപ്പെടുത്തിയാണ് പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം സംബന്ധിച്ച് നേരത്തെ ഒരു ഹർജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തിയിരുന്നു. ഈ ഹർജിയിൽ പൊലീസ് സേനയുടെ പെരുമാറ്റം മാന്യമാകണമെന്ന് കോടതി ഉത്തരവിടുകയും നടപടി സ്വീകരിക്കാൻ ഡിജിപിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
ഇത് സംബന്ധിച്ച നടപടി റിപ്പോർട്ട് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും വിമർശനവും മുന്നറിയിപ്പും ഉണ്ടായിരിക്കുന്നത്. ഹർജി നവംബര്‍ 10ന് വീണ്ടും പരിഗണിക്കും.