എറണാകുളം : കോതമംഗലത്തെ കുട്ടമ്പുഴയിൽ ഏതാണ്ട് നൂറുവർഷങ്ങളോളം പഴക്കമുള്ള പട്ടയഭൂമിയിലെ മരം മുറിക്കൽ തടഞ്ഞ വനം വകുപ്പിനെതിരെ ജനരോഷം ശക്തമാകുന്നു. ഇവിടെ കർഷകർ നട്ടുപിടിപ്പിച്ച് സംരക്ഷിച്ചുപോന്നിരുന്ന തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ മുറിക്കുന്നതിന് വനംവകുപ്പ് ഏപ്രിൽ 30 മുതൽ കട്ടിങ് പെർമിറ്റ് കൊടുക്കാത്തതാണ് പ്രശ്‌നങ്ങൾക്കാധാരം.
കാർഷികമേഖലയായ ഈ പ്രദേശത്തെ കർഷകർക്ക് കനത്തപ്രഹരമായിരിക്കുകയാണ് വനംവകുപ്പിൻ്റെ ഈ നടപടി. 2005 വരെ ഡിഎഫ്ഒയും, അതിനുശേഷം റേഞ്ച് ഓഫീസറോ, അസ്സിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡനോ കട്ടിങ് പെർമിറ്റ് കൊടുത്തുപോന്നിരുന്ന പ്രദേശമാണിത്.
2005 ൽ നിലവിൽ വന്ന പ്രൊമോഷൻ ഓഫ് ട്രീ ഗ്രോത്ത് ആക്ട് സെക്ഷൻ 6 (1) പ്രകാരം പട്ടയ ഭൂമിയോയിൽ നിൽക്കുന്ന ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും ഉടമക്ക് മുറിക്കാമെന്നുള്ള നിയമം നിലനിൽക്കുന്നുണ്ട്.
ഇതിനിടെയാണ് വനംവകുപ്പ് നിയമസഭ പാസ്സാക്കിയിരിക്കുന്ന 2005 ആക്ടിന് പുല്ലുവില കല്പിച്ചുകൊണ്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
ALSO READ: സ്വര്‍ണക്കടത്ത് : മുഹമ്മദ് മൻസൂറിനെ എൻഐഎ കസ്റ്റഡിയില്‍ വിട്ടു
കട്ടിങ് പെർമിറ്റ് കിട്ടി മുറിച്ചിട്ടിരിക്കുന്ന മരങ്ങളും ഇപ്പോൾ പാസ് കൊടുക്കാത്തതിനാൽ നശിച്ചുപോകുന്ന അവസ്ഥയിലാണ്. കുട്ടികളുടെ വിദ്യാഭാസത്തിനും, വിവാഹാവശ്യത്തിനും, വീടുപണിയുന്നതിനും, എന്തിനേറെ മാതാപിതാക്കളുടെ മരണാവശ്യത്തിനുപോലും മരംമുറിക്കാൻ കാത്തിരുന്ന കർഷകർക്കാണ് വനംവകുപ്പിന്‍റെ നടപടി ഇരുട്ടടിയായിരിക്കുന്നത്.