എറണാകുളം: സി.പി.എം പ്രാദേശിക നേതാക്കൾ പ്രതികളായ കൊച്ചിയിലെ പ്രളയ ദുരിതാശ്വാസ തട്ടിപ്പ് കേസിൽ മൂന്ന് പേരെ മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാന്‍റ് ചെയ്തു. രണ്ടാം പ്രതി മഹേഷ്, നാലാം പ്രതി നിധിൻ, അഞ്ചാം പ്രതി ഷിന്‍റു എന്നിവരെയാണ് പതിന്നാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തത്. രണ്ടാം പ്രതി മഹേഷ് ഇന്നലെയാണ് കീഴടങ്ങിയത്. നലാം പ്രതി നിധിനെയും ഭാര്യ ഷിന്‍റുവിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നാം പ്രതിയും സി.പി.എം പ്രദേശിക നേതാവുമായ അൻവർ ഒളിവിലാണ്. സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം നിധിന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പ്രളയ ഫണ്ടിൽ നിന്നു അനധികൃതമായെത്തിയത് രണ്ടര ലക്ഷം രൂപയാണ്. പണം തിരിച്ച് പിടിക്കാൻ ജില്ലാ കലക്ടർ ബാങ്കിനോട് നിർദേശിച്ചു.
പ്രളയദുരിതാശ്വാസ ഫണ്ട് ക്രമക്കേട് നടത്തിയ കാക്കനാട് കലക്ട്രേറ്റിറ്റിലെ ക്ലാർക്കും ഒന്നാം പ്രതിയുമായ വിഷ്ണു പ്രസാദിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിധിന് പണം കൈമാറിയെന്ന വിവരം ലഭിച്ചത്. വിഷ്ണുപ്രസാദിനെ ചൊവ്വാഴ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വിഷ്ണു പ്രസാദിനെ സർവീസിൽ നിന്നും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
സി.പി.എം. തൃക്കാക്കര ലോക്കൽ കമ്മിറ്റി അംഗം അൻവറിന്‍റെ അക്കൗണ്ടിലേക്ക് പത്തര ലക്ഷം രൂപം ദുരിതാശ്വാസ ഫണ്ടിൽ നിന്നും ട്രാൻസ്ഫർ ചെയ്തായി കണ്ടെത്തിയിരുന്നു. ഈ പണം ജില്ലാ കലക്ടർ ഇടപെട്ട് തിരിച്ച് പിടിച്ചിരുന്നു. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ കലക്ടർ നടത്തിയ അന്വേഷണത്തിലാണ് പ്രളയ ദുരിതാശ്വാസ ചുമതലയുണ്ടായിരുന്ന വിഷ്ണു പ്രസാദിന്‍റെ പങ്ക് വ്യക്തമായത്. ജില്ലാ ക്രൈംബ്രാഞ്ചാണ് പ്രളയ ദുരിതാശ്വാസ തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്.