എറണാകുളം : സ്വവർഗ വിവാഹത്തിന് നിയമ സാധുതയില്ലന്ന ഭരണഘടന ബെഞ്ചിന്‍റെ ഭൂരിപക്ഷ വിധിയെ സ്വാഗതം ചെയ്യുന്നതായി എഴുത്തുകാരനും, സിറോ മലബാർ സഭ മുൻ വക്താവുമായ ഫാദർ പോൾ തേലക്കാട് (Father Paul Thelakkat Reaction On SC Verdict). സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധി അംഗീകരിക്കുന്നതാണ് കത്തോലിക്ക സഭയുടെ നിലപാട്.
അതേ സമയം സ്വവർഗ അനുരാഗികളോട് അനീതി കാണിക്കരുത്. സാമൂഹ്യമായി അവരെ ഉയർത്തി കൊണ്ട് വരണം. എന്നാൽ സ്വവർഗ വിവാഹമെന്നത് സാങ്കേതികമായി കത്തോലിക്ക സഭയ്ക്ക് അംഗീകരിക്കാൻ കഴിയില്ലന്നും അദ്ദേഹം വ്യക്തമാക്കി. കുഞ്ഞിന് ജന്മം നൽകാൻ കഴിയാത്തിടത്തോളം എങ്ങനെയാണ് വിവാഹമെന്നത് സാങ്കേതികമായി ആകുന്നത് എന്ന ചോദ്യം ബാക്കിയാണ്.
ഗൗരവമായി ചിന്തിക്കേണ്ടത് സ്ത്രീയും പുരുഷനും, അല്ലെങ്കിൻ സ്വവർഗ ലൈംഗികത, എന്നതിന്‍റെ അടിസ്ഥാനം എന്താണ് എന്നുള്ളതാണ്. സ്വാഭാവികമാണോ, അതോ സമൂഹം വഴി സൃഷ്‌ടിക്കപ്പെട്ടതാണോ? എന്നതിനെ കുറിച്ചുളള വ്യക്തമായ ഉത്തരം സമൂഹത്തിനും, ശാസ്ത്രത്തിനുമില്ലന്ന് ഫാദർ പോൾ തേലക്കാട്ട് ചൂണ്ടികാണിച്ചു.
ഈയൊരു അവ്യക്തതയാണ് സമൂഹത്തിൽ ഈ വിഷയത്തിൽ നിലപാട് എടുക്കുന്നതിൽ അവ്യക്തതയുണ്ടാക്കുന്നത്. ഇത് സുപ്രീം കോടതിയുടെ വിധിയിലും പ്രകടമാണ്. രണ്ടു പേർ അനുകൂലിച്ചപ്പോൾ മൂന്ന് പേർ എതിർക്കുകയായിരുന്നു.
ഈ സാഹചര്യമാണ് നിലവിലുള്ളത്. ഒരു തരത്തിലും അവരോട് അന്യായം ചെയ്യരുത്, അവരെ അവഹേളിക്കരുത് എന്നാണ് സഭയുടെ നിലപാട്. സുപ്രീം കോടതി ഇപ്പോൾ എടുത്ത നിലപാട് അംഗീകരിക്കാൻ താൻ തയ്യാറാണ്. സ്വവർഗ അനുരാഗികൾക്ക് കുട്ടികളെ ദത്തെടുക്കാൻ അനുമതി നൽകാത്ത കോടതി വിധിയെയും പോൾ തേലക്കാട്ട് ന്യായീകരിച്ചു.
കുട്ടികൾക്ക് മാതാവിന്‍റെയും പിതാവിന്‍റെയും സ്നേഹവും വാത്സല്യവും ലഭിക്കില്ലയെന്നതും അവരും ഇത്തരം സാഹചര്യങ്ങളിലേക്ക് പോകുമോയെന്ന ആശങ്കയും സമൂഹത്തിനുണ്ട്. കുടുംബത്തെ കേന്ദ്രീകരിച്ചുള്ള സമൂഹത്തിന്‍റെ നിർമ്മിതിക്ക് സ്വവർഗ അനുരാഗികൾക്ക് ദത്ത് അവകാശം വകവച്ചു നൽകുന്നത് ശരിയാവില്ലന്നാണ് തന്‍റെ അഭിപ്രായം. ഈ കാര്യത്തിലുള്ള സുപ്രീം കോടതി വിധി ശരിയാണ്.
എല്ലാവരെയും ആദരിക്കണമെന്ന് പറയുമ്പോഴും കുടുംബമെന്ന സങ്കല്‍പ്പത്തെ ബാധിക്കുന്ന വിധത്തിലുള്ള കാര്യങ്ങൾ വരുമ്പോഴാണ് എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിൽ അവ്യക്തയുണ്ടാകുന്നത്. കുടുംബമെന്നതിന് കുട്ടികളിലൂടെയാണ് ഭാവിയുണ്ടാകുന്നത്. ആരെയും പുറത്താക്കാതെ എല്ലാവരെയും സംരക്ഷിക്കണമെന്നും പോൾ തേലക്കാട് പറഞ്ഞു.