കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കണമെന്ന കോടതി വിധിക്ക് കാരണം മൂന്നംഗ സമിതി നൽകിയ തെറ്റായ റിപ്പോർട്ടാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. വിഷയം നേരിട്ട് ബാധിക്കുന്ന ഫ്ലാറ്റുടമകളെ കേൾക്കണമെന്ന നിർദേശം പോലും സമിതി പാലിച്ചിട്ടില്ല. നിലവിൽ ബാധകമായ തീരദേശ പരിപാലന നിയമം മരടിലെ ഫ്ലാറ്റുകൾ ലംഘിച്ചിട്ടില്ല. പഴയ നിയമം ലംഘിച്ചുവെന്ന പേരിലാണ് കോടതി ഉത്തരവുണ്ടായത്. ഇതിന് കാരണം സമിതി നൽകിയ വസ്തുതാ വിരുദ്ധമായ റിപ്പോർട്ടാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിലവിൽ പ്രശ്നം എങ്ങനെ പരിഹരിക്കാൻ കഴിയുമെന്നാണ് പരിശോധിക്കേണ്ടത്. സർവകക്ഷി യോഗത്തിൽ അത്തരം കാര്യങ്ങളായിരിക്കും പരിഗണിക്കുക. ഫ്ലാറ്റുകൾ പൊളിച്ചാലുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളും പരിശോധിക്കേണ്ടതാണ്. മരടിലെ പ്രശ്നം വലിയ മാനുഷിക പ്രശ്നമായി വളർന്നിരിക്കുകയാണ്. അതിനാലാണ് കക്ഷി രാഷ്ടീയത്തിനതീതമായ പിന്തുണ ഈ സമരത്തിന് ലഭിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.