എറണാകുളം: ഓണാഘോഷത്തോടനുബന്ധിച്ച് പരിശോധന ശക്തമാക്കി എക്‌സൈസ്. അനധികൃത മദ്യ ഉത്പാദനവും മയക്കുമരുന്ന് വിതരണവും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് എക്‌സൈസിന്‍റെ നടപടി. പരിശോധനയുടെ ഭാഗമായി സെപ്‌തംബര്‍ 15 വരെ ഓണം സ്പെഷ്യല്‍ ഡ്രൈവ് നടത്തും.
കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. എറണാകുളം ജില്ലയിൽ എക്സൈസ് ഇൻസ്പെക്‌ടറുടെ നേതൃത്വത്തിൽ എല്ലാ താലൂക്ക് തലത്തിലും കൺട്രോൾ റൂം പ്രവർത്തിക്കുമെന്ന് എക്സൈസ് എൻഫോഴ്‌സ്മെന്‍റ് ആൻഡ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി സുരേഷ് ഇ ടി വി ഭാരതിനോട് പറഞ്ഞു. എക്സൈസ് സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ചും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. വ്യാജ മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് കൺട്രോൾറൂമിൽ അറിയിക്കാം. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ മിന്നൽ പരിശോധന നടത്താൻ രണ്ട് സ്ട്രൈക്കിങ് ഫോഴ്‌സിനെ വിന്യസിച്ചിട്ടുണ്ടെന്നും ബി സുരേഷ് വ്യക്തമാക്കി.
എക്സൈസ്, ഫോറസ്റ്റ്-റവന്യൂ, ഡ്രഗ്‌സ്-ഫുഡ് ആന്‍റ് സേഫ്റ്റി എന്നീ വകുപ്പുകള്‍ സംയുക്തമായി പരിശോധനയും രാത്രികാല പട്രോളിങ്ങും നടത്തും. വാഹന പരിശോധന നടത്തുന്നതിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. മദ്യം-മയക്കുമരുന്ന് മാഫിയകളെ രഹസ്യമായി നിരീക്ഷിക്കുന്നതിന് ഷാഡോ എക്സൈസ്, എക്സൈസ് ഇൻറലിജൻസ് എന്നീ വിഭാഗത്തെയും ഏർപ്പെടുത്തി. മദ്യ-മയക്കുമരുന്ന് സ്ഥിരം കുറ്റവാളികളെ സിആർപിസി 107, 110 വകുപ്പുപ്രകാരം മുൻകൂർ കസ്റ്റഡിയിൽ വയ്ക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.