എറണാകുളം: മൂവാറ്റുപുഴയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ക്യാമറകൾ മാസങ്ങൾ പിന്നിട്ടിട്ടും പ്രവർത്തന രഹിതം. പത്തു ലക്ഷത്തോളം രൂപ മുടക്കി മുവാറ്റുപുഴ നഗരസഭ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച സിസി കാമറകളാണ് നോക്കുകുത്തികളാകുന്നത്. പ്രവർത്തന രഹിതമായ കാമറകൾക്ക് മുൻപിൽ യു.ഡി.എഫ് അംഗങ്ങൾ റീത്തു വച്ച് പ്രതിഷേധിച്ചു. നഗരത്തിലെ സുരക്ഷിതം ഉറപ്പുവരുത്തുവാൻ സ്ഥാപിച്ച ക്യാമറകൾ ഉദ്ഘാടന ദിവസം പോലും പ്രവർത്തിക്കാത്തതിൽ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് യു.ഡി.എഫിന്‍റെ കൗണ്‍സിലർമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
നഗരം വൃത്തിയായി സൂക്ഷിക്കാനും സാമൂഹ്യ വിരുദ്ധരെ പിടികൂടുന്നതിനും മദ്യം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവവ കൂടുതലായി കണ്ടുവരുന്നത് നിയന്ത്രിക്കാനാണ് നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളിലായി രണ്ടു മാസം മുമ്പ് പത്തു ലക്ഷത്തോളം രൂപ മുടക്കി 15 കാമറകൾ സ്ഥാപിച്ചത്. എന്നാൽ ഗുണനിലവാരം കുറഞ്ഞ കാമറകൾ വാങ്ങിയതിനാലാണ് ഉദ്ഘാടന ദിവസം പോലും പ്രവർത്തിക്കാനാവാത്തതെന്നാണ് പ്രതിപക്ഷാംഗങ്ങളുടെ ആരോപണം. പിന്നീട് തകരാർ പരിഹരിച്ച് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷാംഗങ്ങൾ കുറ്റപ്പെടുത്തി. നിരീക്ഷണ കാമറയുടെ പ്രവർത്തനം പൊലീസ് സ്റ്റേഷനിലും നഗരസഭ ആരോഗ്യജീവനക്കാരുടെ ഓഫീസിലും മുഴുവൻ നഗരസഭാംഗങ്ങളുടെ മൊബൈൽ ഫോണിലും ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കൗണ്‍സിൽ യോഗം തീരുമാനിച്ചെങ്കിലും നടപടിയായില്ല. ഇതേത്തുടർന്നാണ് പ്രതിപക്ഷ നേതാവ് കെ.എ അബ്ദുല്‍ സലാമിന്‍റെ നേതൃത്വത്തിലുള്ള നേതാക്കളാണ് നഗരത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.