കൊച്ചി: നിയമം ലംഘിച്ച് മരടിലെ ഫ്ലാറ്റുകൾ നിർമിച്ച കേസിൽ മരട് പഞ്ചായത്ത് മുൻ ഭരണ സമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ ആരംഭിച്ചു.ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ചോദ്യം ചെയ്യുന്നത്. പി.കെ.രാജു, എം.ഭാസ്കരൻ എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ഇവർ രണ്ട് പേരും മുൻ പഞ്ചായത്ത് സമിതിയിലെ സിപിഎം അംഗങ്ങളാണ്. ഫ്ലാറ്റ് നിർമാണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയത് അറിഞ്ഞിരുന്നില്ലെന്ന് ചോദ്യം ചെയ്യലിന് ഹാജരായ രാജു മാധ്യമങ്ങളോട് പറഞ്ഞു. മിനിട്‌സിന്‍റെ പകർപ്പ് അംഗങ്ങൾക്ക് നൽകാറില്ലെന്നും തിരിമറി നടത്തിയത് ഉദ്യോഗസ്ഥരാകാമെന്നും രാജു പറഞ്ഞു.
പഴയ പഞ്ചായത്ത് ഭരണസമിതിയുടെ കൂടി അറിവോടെയാണ് നിയമം ലംഘിച്ചുള്ള നിർമാണങ്ങൾക്ക് അനുമതി നൽകിയതെന്ന് കേസിൽ അറസ്റ്റിലായ മുൻ സെക്രട്ടറി മുഹമ്മദ് അഷ്റഫ് നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുൻ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. അനുമതി നൽകിയ കാലത്തെ മിനിട്‌സ് ഉൾപ്പെടെ തിരുത്തിയെന്നും ആരോപണമുണ്ട്. ഇതുകൂടി കണക്കിലെടുത്താകും ക്രൈംബ്രാഞ്ച് ഇവരെ ചോദ്യം ചെയ്യുന്നത്.