എറണാകുളം: നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയനാണ് എഴുത്തുകാരൻ സേതുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സര്‍ക്കാരിന്‍റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന് നല്‍കി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വ്യക്തികളുടെയും സമൂഹത്തിന്‍റെയും ധര്‍മ സങ്കടങ്ങളെ ആവിഷ്‌കരിക്കുന്ന കൃതികളാണ് സേതുവിന്‍റേത് എന്നും അദ്ദേഹം പറഞ്ഞു.
സേതുവിന്‍റെ കൃതികളിൽ വ്യക്തി മനസും സമൂഹ മനസും പ്രതിഫലിച്ചു നില്‍ക്കുന്നു. ഇതിഹാസ മാനങ്ങളുള്ള കൃതിയായി പാണ്ഡവപുരം വിലയിരുത്തപ്പെടുന്നു. സമൂഹത്തെ കടഞ്ഞെടുത്ത കഥാപാത്രങ്ങളാണ് സേതുവിന്‍റെ കൃതികളിലുള്ളത്.
താന്‍ ജനിച്ച ചേന്ദമംഗലത്തെ ജൂതസമൂഹത്തിന്‍റെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന 'മറുപിറവി' സേതുവിന്‍റെ കൃതികളില്‍ വേറിട്ട സംസ്‌കാരത്തിന്‍റെ കൂടി സാന്നിധ്യത്താല്‍ ശ്രദ്ധേയമാണ്. പഴയകാല നോവലുകളിലെ സ്‌ത്രീ കഥാപാത്രങ്ങളെ പുനര്‍സൃഷ്‌ടിക്കുന്ന 'പെണ്ണകങ്ങള്‍' അടക്കമുള്ള ഓരോ നോവലും വ്യത്യസ്‌ത സമീപന രീതികൊണ്ടും ആവിഷ്‌കാരം കൊണ്ടും ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളി ജീവിതത്തിന്‍റെ ഒരു പ്രത്യേക ഘട്ടത്തെ തന്‍റെ നോവലുകളിലൂടെ സേതു അടയാളപ്പെടുത്തുന്നു. തിരക്കു പിടിച്ച ഔദ്യോഗിക ജീവിതം സര്‍ഗാത്മക ജീവിതത്തിനു തടസമാകുന്നില്ലെന്ന് സ്വന്തം എഴുത്തിലൂടെ സ്ഥിരീകരിച്ച അപൂര്‍വം പേരേയുള്ളൂ. അവര്‍ക്കിടയിലാണ് സേതുവിന്‍റെ സ്ഥാനം. എഴുത്തച്ഛന്‍ പുരസ്‌കാരം അദ്ദേഹത്തിന് ഒരേസമയം അംഗീകാരവും പ്രചോദനവുമാകട്ടെ എന്നും തുടര്‍ സംഭാവനകള്‍ക്കുള്ള ഊര്‍ജം ലഭിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
എഴുത്തച്ഛന്‍ പുരസ്‌കാരം: സാഹിത്യ രംഗത്തെ മികവുറ്റ സംഭാവനകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. തുക കണക്കാക്കിയാല്‍ കേരളത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്. ഭാഷാപിതാവായ എഴുത്തച്ഛന്‍റെ നാമധേയത്തിലുള്ളതാണ് ഈ പുരസ്‌കാരം എന്നതാണ് ഇതിന്‍റെ മഹത്വമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭാഷ നവീകരണം മാത്രമല്ല സാമൂഹിക നവീകരണം കൂടിയാണ് എഴുത്തച്ഛനെ മലയാളിക്കു പ്രിയങ്കരനാക്കുന്നതും ഭാഷയുടെ പിതാവാക്കുന്നതും. അങ്ങനെയുള്ള ഭാഷ പിതാവിന്‍റെ പേരിലുള്ള പുരസ്‌കാരമാണ് സേതുവിലേക്ക് ഇപ്പോള്‍ എത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ഹൈബി ഈഡന്‍ എം പി ഉൾപ്പടെ നിരവധി പ്രമുഖർ സംബന്ധിച്ചു.