എറണാകുളം: പെരിയാറിനാൽ ചുറ്റപ്പെട്ട ആലുവ ഉളിയന്നൂർ തുരുത്തിൽ ജനങ്ങൾക്ക് ആശ്വാസമായി കരസേന എത്തി. തിരുവനന്തപുരം പാങ്ങോട് കരസേന ക്യാമ്പിൽ നിന്നുള്ള 19 മദ്രാസ് റെജിമെന്‍റിലെ 75 അംഗ സംഘമാണ് വിവിധ ജീവൻ രക്ഷാ ഉപകരണങ്ങളുമായി ഉളിയന്നൂരിൽ എത്തിയത്. ലൈഫ് ബോട്ടുകൾ, ജാക്കറ്റുകള്‍ എന്നിവയുമായാണ് സൈന്യമെത്തിയത്.
പ്രളയ സാധ്യതകളും ഈ പ്രദേശത്തിന്റെ അപകടാവസ്ഥയും തിരിച്ചറിഞ്ഞാണ് മേജർ താക്കൂറിന്റെ നേതൃത്വത്തിൽ 75 അംഗ സംഘം ഉളിയന്നൂരിൽ എത്തിയത്. പുഴ ചുറ്റി ഒഴുകുന്ന തുരുത്തില്‍ പുഴ കരകവിഞ്ഞാൽ പിന്നെ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ജനങ്ങൾക്ക് ആത്മവിശ്വാസം പകരാൻ സൈന്യം വീടുകൾ സന്ദർശിച്ചു. പുഴയിലും കരയിലും രക്ഷാപ്രവർത്തനങ്ങളുടെ റിഹേഴ്‌സലും നടത്തി. കഴിഞ്ഞ പ്രളയത്തിന്‍റെ ഓർമകളുമായി ഉറക്കം പോലും മാറ്റി വച്ചിരുന്ന ജനത്തിന് ആശ്വാസമായി കരസേന സംഘത്തിന്‍റെ വരവ്. പെരിയാറിനാൽ ചുറ്റപ്പെട്ട ഉളിയന്നൂരിൽ കഴിഞ്ഞ പ്രളയത്തിൽ പത്തടിയിലധികം വെള്ളം കയറിയിരുന്നു. ഒരു നില മുങ്ങിയ വീടിന്റെ രണ്ടാം നിലയിൽ ദിവസങ്ങളോളം പെട്ടു പോയവരായിരുന്നു ഭൂരിഭാഗവും.