ആലപ്പുഴ: ക്രിസ്‌മസ് ആഘോഷിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന് എന്തെല്ലാം ചെയ്യാനാകും... പുല്‍ക്കൂടും ക്രിസ്‌മസ് ട്രീയും തയ്യാറാക്കാൻ തീരുമാനിച്ചപ്പോൾ, അത് വ്യത്യസ്തമാകണം എന്ന ആശയമാണ് ആലപ്പുഴ ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡിനുണ്ടായത്. പ്ലാസ്റ്റിക് കുപ്പികള്‍ക്ക് നിറം നല്‍കി അലങ്കരിച്ചപ്പോൾ ക്രിസ്മസ് ട്രീയും പുല്‍ക്കൂടും റെഡി. പത്ര പേപ്പറുകള്‍, പേപ്പര്‍ ഗ്ലാസുകള്‍, ചവറ്റുകൊട്ട, പഞ്ഞി എന്നിവ ഉപയോഗിച്ച് ക്രിസ്മസ് പെന്‍ഗ്വിന്‍, കുപ്പിയും ബോള്‍ ഐസ്‌ക്രീമും ഉപയോഗിച്ച് സാന്‍റാ, നക്ഷത്രം എന്നിവ നിര്‍മിച്ചു.
ഉപയോഗശൂന്യമായ ഒരു വസ്തുവുമില്ലെന്നും ഒരാൾ പാഴാക്കുന്ന മാലിന്യം മറ്റൊരാൾക്ക് ചിലപ്പോൾ നിധിയാകുമെന്നുമുള്ള ആശയമാണ് ഇതിന് പിന്നിലെന്ന് ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എൻജിനീയർ ബിജു ബാലകൃഷ്ണൻ പറയുന്നു. ഒരാഴ്ച കൊണ്ടാണ് ഉദ്യോഗസ്ഥര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ വർഷവും സമാനായ രീതിയിൽ ഉപയോഗശൂന്യമായ വാഹന ടയറുകൾ അടക്കമുള്ളവ ഉപയോഗിച്ച് ക്രിസ്തുമസ് ട്രീ നിർമിച്ചിരുന്നു. മാലിന്യ മുക്തമായ ആലപ്പുഴ എന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ട്. ഹരിത കേരളാ മിഷന്‍റെ 'ഗ്രീൻ ഓഫീസ് പുരസ്കാരം' ഉൾപ്പടെ നിരവധി അംഗീകാരങ്ങളാണ് ഇതിനോടകം ഈ ഓഫീസിനെ തേടിയെത്തിയിട്ടുള്ളത്. പൊതുജനങ്ങളെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് കൂടുതൽ ജനകീയ പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുവാനുള്ള ശ്രമത്തിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ആലപ്പുഴ ഓഫീസ്.