ആലപ്പുഴ : പാർട്ടി ഉന്നത നേതൃത്വത്തിൽ ഉണ്ടായിരുന്ന വിഭാഗീയത താഴെത്തട്ടിലേക്കും വ്യാപിച്ച് നിലവില്‍ സിപിഐയിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷം. സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനത്തിൽ പ്രതിഷേധവും ഇറങ്ങിപ്പോക്കുമുണ്ടായത് പാർട്ടി ജില്ല നേതൃത്വത്തെ വലിയ രീതിയിലാണ് ഞെട്ടിച്ചതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. കണിച്ചുകുളങ്ങരയിൽ നടന്ന മണ്ഡലം സമ്മേളനത്തിൽ നിന്നാണ് പ്രതിനിധികൾ ഇറങ്ങിപ്പോയത്.
മണ്ഡലം കമ്മിറ്റിയെ തിരഞ്ഞെടുത്തത് ജനാധിപത്യപരമല്ലെന്ന് പരാതി ഉന്നയിച്ചാണ് 25ഓളം പ്രതിനിധികൾ ഇറങ്ങിപ്പോയത്. വർക്കിങ് വിമൻസ് ഫോറം ജില്ല സെക്രട്ടറി സംഗീത ഷംനാദും മുൻ സിപിഐ ജില്ല സെക്രട്ടറിയുടെ മകനും പാർട്ടി അധ്യാപക സംഘടന ജില്ല സെക്രട്ടറിയുമായ ഉണ്ണി ശിവരാജനും ഉൾപ്പടെയുള്ളർ ഇറങ്ങി പോയവരിൽ ഉൾപ്പെടുന്നു. ജില്ല നേതൃത്വം ഇടപെട്ട് അനുനയ നീക്കങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഒടുവിൽ കാനം പക്ഷത്തെ ആർ ജയസിംഹൻ നേതൃത്വം നൽകുന്ന മണ്ഡലം കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് ദിവസം നീണ്ടുനിന്ന സമ്മേളനം സിപിഐ ദേശീയ എക്‌സിക്യുട്ടീവ് കൗൺസിൽ അംഗം ബിനോയ് വിശ്വമാണ് ഉദ്‌ഘാടനം ചെയ്‌തത്.