ആലപ്പുഴ : കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലെത്തുന്നവർ പാലിക്കേണ്ട നടപടി ക്രമങ്ങളെ സംബന്ധിച്ച് രൂപരേഖയായി. ജില്ലാ കലക്ടർ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ആരോഗ്യ വകുപ്പും റെയിൽവേയുമായി നടത്തിയ ആശയവിനിമയത്തിനൊടുവിലാണ് അന്തിമ രൂപരേഖയായത്. പ്രത്യേക ട്രെയിനുകളിലെത്തി സ്റ്റേഷനിൽ ഇറങ്ങിയവർ പ്ലാറ്റ്‌ഫോമിൽ രേഖപ്പെടുത്തിയ വെളുത്ത വരകളിൽ സാമൂഹ്യ അകലം പാലിച്ച് നിൽക്കണം. തുടർന്ന് ഇവർ നിർദേശിക്കുന്ന വശങ്ങളിലായി ലഗേജുകൾ വയ്ക്കണം.
ഉടൻ ഫയർ ഫോഴ്‌സ്,എഡിആർഎഫ് അംഗങ്ങളെത്തി അവ അണുവിമുക്തമാക്കും. ചുമ, പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ വെള്ള വരകളിൽ നിന്ന് മാറി സമീപം രേഖപ്പടുത്തിയ ചുവപ്പ് വരയിൽ നിലയുറപ്പിക്കണം. തുടർന്ന് ഇവർ നിർദേശാനുസൃതം മുന്നോട്ടുനീങ്ങി മെഡിക്കൽ കൗണ്ടറിൽ പ്രാഥമിക പരിശോധനയ്ക്ക് വിധേയരാകണം. ഡോക്ടർ,ഹെൽത്ത് ഇൻസ്‌പെക്ടർ,നഴ്‌സുമാർ എന്നിവരുൾപ്പെടെ ആരോഗ്യ പ്രവർത്തകർ കൗണ്ടറിൽ സുസജ്ജരായുണ്ടാകും. ചുവപ്പു വരയിലൂടെ വന്നവരെ തുടർന്ന് സ്റ്റേഷനു മുന്നിൽ ഒരുക്കിനിർത്തിയ ആംബുലൻസിലേക്ക് പ്രവേശിപ്പിക്കും.
രോഗലക്ഷണമില്ലാത്ത, വെളുത്ത വരയിൽ നിലയുറപ്പിച്ചവർ സ്റ്റേഷനിൽ ഒരുക്കിയ ഒന്ന് (എ),ഒന്ന് (ബി) കൗണ്ടറുകളിലേക്ക് നിർദേശാനുസരണം എത്തി കൈകൾ അണുവിമുക്തമാക്കി , പനിയുണ്ടോയെന്നറിയാൻ തെർമൽ സ്ക്രീനിങ്ങിന് വിധേയരാകണം. ഈ കൗണ്ടറുകളിൽ നിന്ന് മാർഗനിർദേശങ്ങളും ലഭ്യമാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവർ കൊവിഡ് - 19 ജാഗ്രത വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് നേരത്തെ സർക്കാർ നിർദേശം ഉണ്ട്. റെയിൽവേ സ്റ്റേഷനു പുറത്ത് പന്തലിട്ട് എത്തിയവർക്ക് വിശ്രമിക്കാനുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്. സ്റ്റേഷനിൽനിന്ന് സ്വന്തം വാഹനത്തിലോ, പ്രത്യേക സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലോ വീട്ടിലേക്ക് പോകാം.
സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങുന്ന യാത്രക്കാരെ സ്റ്റേഷന് മുൻവശത്ത് പാർക്ക് ചെയ്ത കെഎസ്ആർടിസി ബസുകളിലേക്ക് പ്രവേശിപ്പിക്കും. ഇതും സാമൂഹിക അകലം പാലിച്ചു കൊണ്ടായിരിക്കും. മൈക്കിലൂടെ അറിയിക്കുന്ന ക്രമത്തിനനുസരിച്ചാകും ബസുകളിലേക്കുള്ള പ്രവേശനം. യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാൻ വരുന്ന സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ മാത്രമേ പാടുള്ളൂ. ഈ വാഹനങ്ങൾക്കുള്ള, മേഖല തിരിച്ചുള്ള പാർക്കിംഗ് സൗകര്യവും ,നേരത്തെ തന്നെ നിശ്ചയിച്ച് നൽകും.