ആലപ്പുഴ : ആലപ്പുഴയില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാരം ഇന്ന് തന്നെ നടത്തും. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ് ഷാനിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം കളമശ്ശേരി മെഡിക്കൽ കോളജിൽ നിന്ന് വിലാപയാത്രയായി പുറപ്പെട്ടു. നൂറുകണക്കിന് എസ്.ഡി.പി.ഐ പ്രവർത്തകരുടെ അകമ്പടിയോടെയാണ് വിലാപയാത്ര ആലപ്പുഴയിലേക്ക് കൊണ്ടുവരുന്നത്.
മൃതദേഹം മണ്ണഞ്ചേരിയിൽ എത്തിച്ച ശേഷം ഷാനിന്‍റെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് മണ്ണഞ്ചേരി പൊന്നാട് ജുമാ മസ്‌ജിദിലാണ് കബറടക്കം നടക്കുക. സംസ്‌കാര ചടങ്ങുകളിൽ ജില്ലയുടെ വിവിധയിടങ്ങളിൽ നിന്നുള്ള എസ്.ഡി.പി.ഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും സംസ്ഥാന നേതാക്കളും പങ്കെടുക്കുന്നുണ്ട്.
ഞായറാഴ്‌ച പുലർച്ചെ കൊല്ലപ്പെട്ട ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍റെ പോസ്റ്റ്‌മോർട്ടം നടപടികൾ ആലപ്പുഴ മെഡിക്കൽ കോളജിൽ പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോർട്ട ദൃശ്യങ്ങൾ പൂർണമായും ചിത്രീകരിക്കുന്നുണ്ട്.
പോസ്റ്റ്മാർട്ടം നടപടികൾക്കും ഇക്വസ്റ്റ് നടപടികൾക്കും ശേഷം മൃതദേഹം രഞ്ജിത്തിന്‍റെ ആലപ്പുഴ വെള്ളക്കിണറിലെ വസതിയിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. ഇവിടെ വച്ചായിരുന്നു രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ജില്ല കോടതിയിലെ ബാർ അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.
ഇവിടുന്ന് വിലാപയാത്രയായി കായംകുളം വലിയഴീക്കലിലെ കുടുംബവീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് വച്ച ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകൾ. ബിജെപിയുടെയും മറ്റ് സംഘപരിവാർ സംഘടനകളുടെയും സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
രഞ്ജിത്തിന്‍റെ പോസ്റ്റ്‌മോർട്ടം നടക്കുന്ന ആലപ്പുഴ മെഡിക്കൽ കോളജിൽ ബിജെപി നേതാക്കൾ എത്തിയിട്ടുണ്ട്. ഷാനിന്‍റെ ഖബറടക്കം നടക്കുന്ന പൊന്നാട് പ്രദേശത്ത് എസ്.ഡി.പി.ഐ നേതാക്കളും ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്നത് കൊണ്ട് തന്നെ വിലാപയാത്രയിൽ പങ്കെടുക്കുന്നയാളുകളുടെ എണ്ണത്തിൽ കുറവ് വരുത്തണമെന്ന് പൊലീസ് ഇരുവിഭാഗത്തോടും ആവശ്യപ്പെടും.
യാതൊരുവിധ പ്രകോപനവും ഉണ്ടാവാതിരിക്കാൻ കനത്ത പൊലീസ് കാവലിലായിരിക്കും ഇരുവിഭാഗങ്ങളുടെയും വിലാപയാത്രകൾ.