ആലപ്പുഴ: ചേർത്തല ദേശീയപാതയിൽ വെച്ച് പെട്രോൾ ചോർച്ച കണ്ടെത്തിയ ടാങ്കർ ലോറിയുടെ ചോർച്ച അടച്ചു. അഗ്നിശമന സേനയും പൊലീസും നടത്തിയ സംയുക്ത പരിശ്രമത്തിനൊടുവിലാണ് ടാങ്കറിന്‍റെ ചോർച്ച അടച്ചത്. ശേഷിച്ച ഇന്ധനം മറ്റൊരു ടാങ്കർ എത്തിച്ച് അടുത്തുള്ള പമ്പിലേക്ക് മാറ്റി. ടാങ്കറിന്‍റെ കാലപ്പഴക്കമാണ് ചോർച്ചയ്ക്ക് കാരണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ചേർത്തല റെയിൽവെ സ്റ്റേഷന് സമീപത്ത് വെച്ച് വൈകുന്നേരത്തോടെയാണ് എറണാകുളത്ത് നിന്ന് തിരുവനന്തപുരം നെല്ലിമൂട്ടിലേക്ക് പോകുകയായിരുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ കരാർ ലോറിയിൽ പെട്രോൾ ചോർച്ച കണ്ടെത്തിയത്. തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. അഗ്നിശമന സേനയുടെയും പൊലീസിന്‍റെയും സമയോചിതമായ ഇടപെടൽ മൂലം വൻ അപകടമാണ് ഒഴിവായത്. അഗ്നിശമന സേനാംഗങ്ങൾ എത്തിയപ്പോൾ ചോർച്ച ശക്തമായിരുന്നു. റബർബട്ട് ഉപയോഗിച്ചാണ് ചോർച്ച അടച്ചത്.
യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഏറെ സാഹസികമായാണ് ചോർച്ച അടച്ചത്. ഇതിന് പുറമെ ലോറി സഞ്ചരിച്ച വഴിയിൽ കുറച്ച് ദൂരം പെട്രോൾ ചോർന്ന് പോയിരുന്നു. ലോറി സംഭവസ്ഥലത്ത് നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. സംഭവത്തിൽ മറ്റെന്തെങ്കിലും സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നത് സംബംന്ധിച്ച് അഗ്നി ശമനസേനയും പൊലീസും പരിശോധിച്ച് വരികയാണ്.