ആലപ്പുഴ: താറാവ് കർഷകർക്ക് നിരന്തരമായി ഉണ്ടാകുന്ന നാശനാഷ്ടങ്ങൾക്ക് പരിഹാരമായി ഏര്‍പ്പെടുത്തുന്ന ഇൻഷുറൻസ് സേവനം അടുത്ത വർഷം യഥാർഥ്യമാക്കുമെന്ന് മന്ത്രി കെ. രാജു. ജില്ലയില്‍ പക്ഷിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് നഷ്ടമുണ്ടായ കര്‍ഷകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിൽ മാത്രമല്ല വിവിധ സംസ്ഥാനങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ വിഷയത്തെ ഗൗരവമായി കാണണം. ഇത് വരെ ഇതിനു വേണ്ട പ്രതിരോധ വാക്സിൻ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ച കൈനകരിയിലെ പക്ഷിപ്പനി ബാധിത പ്രദേശങ്ങളിലെ കർഷകർക്കുള്ള ധനസഹായം എത്രയും വേഗം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ക്ഷീരമേഖല നല്ല രീതിയിൽ മുന്നേറുകയാണ്. സെൻസസ് പ്രകാരം മൃഗങ്ങളുടെ എണ്ണം വർധിച്ചു വരികയാണ്. പാല്‍ ഉത്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത നേടി കഴിഞ്ഞു. അന്യ സംസ്ഥാനത്ത് നിന്ന് ഗുണനിലവാരമില്ലാത്ത പാല്‍ സംസ്ഥാനത്തേക്ക് എത്തുന്നത് നിരീക്ഷിക്കാനും തടയാനും വേണ്ട നിർദ്ദേശങ്ങൾ സംസ്ഥാനം സ്വീകരിച്ച് വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് അധ്യക്ഷനായി. കുട്ടനാട്ടിലെ പാരിസ്ഥിക തകർച്ച ഗൗരവമുള്ള പ്രശ്നമാണെന്നും പരിസ്ഥിതി പുന:സ്ഥാപന പദ്ധതിയിലൂടെ കുട്ടനാട് എല്ലാ രീതിയിലും വൃത്തിയാക്കേണ്ട ചുമതല എല്ലാവർക്കുമുണ്ടെന്നും മന്ത്രി പറഞ്ഞു. പക്ഷിപ്പനി മൂലം താറാവുകളും കോഴികളും നഷ്ടപ്പെട്ട ജില്ലയിലെ തകഴി, പള്ളിപ്പാട്, നെടുമുടി, കരുവാറ്റ മേഖലയിലെ 25 കർഷകർക്കായി 1,05,90,450 രൂപയാണ് വിതരണം ചെയ്തത്. ജില്ലയിൽ പക്ഷിപ്പനിമൂലം 21,460 താറാവുകൾ ചാവുകയും 49,222 താറാവുകളെയും 736 കോഴികളെയും കൊന്ന് നശിപ്പിക്കുകയും ചെയ്തു. 32,550 മുട്ടകളും നശിപ്പിച്ചിട്ടുണ്ട്. രണ്ട് മാസത്തില്‍ താഴെ പ്രായമുള്ള കോഴി, താറാവ്, എന്നിവയ്ക്ക് 100 രൂപയും രണ്ട് മാസത്തിന് മുകളില്‍ പ്രായമുള്ളതിന് 200 രൂപ വീതവും മുട്ടക്ക് അഞ്ച് രൂപ വീതവുമാണ് നഷ്ടപരിഹാരം നൽകിയത്.