ആലപ്പുഴ: ആലപ്പുഴ കലവൂരിന് സമീപം വളവനാട് ദേശീയപാതയിൽ സ്‌പിരിറ്റ് ലോറി മറിഞ്ഞു. രാവിലെ 11മണിയോടെ ഉത്തർപ്രദേശിൽ നിന്ന് മാന്നാർ ഷുഗർ ഫാക്‌ടറിയിലേക്ക് സ്‌പിരിറ്റുമായി പോയ ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത്. അപകടസമയത്ത് ലോറി ഡ്രൈവറും ഒരു എക്സൈസ് ഉദ്യോഗസ്ഥനുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇരുവരെയും ചെറിയ പരിക്കുകളോടെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രക്ഷാപ്രവർത്തനം തുടരുന്നു
30,000 ലിറ്റർ സ്‌പിരിറ്റാണ് ലോറിയിൽ ഉണ്ടായിരുന്നത് എന്നാണ് എക്സൈസ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭ്യമായ വിവരം. അപകടത്തെ തുടർന്ന് ലോറിയിൽ നിന്ന് സ്‌പിരിറ്റ് ചോർച്ചയുണ്ടായിട്ടുണ്ട്. ടാങ്കറിലെ പ്രഷർ നിയന്ത്രിക്കാൻ അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് എത്തി വെള്ളം ഒഴിച്ച് തണുപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അഗ്നിശമന സേന, പൊലീസ്, എക്സൈസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായാണ് സ്ഥലത്തെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
പ്രാഥമിക നിഗമനം
അപകട സമയത്ത് ഡ്രൈവർ ഉറങ്ങിപോയതാവാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അപകട സമയത്ത് എതിരെ വാഹനങ്ങൾ ഇല്ലാതിരുന്നതും ദേശീയപാതയോട് ചേർന്ന ചതുപ്പിലേക്ക് വാഹനം മറിഞ്ഞതും വൻ അപകടമാണ് ഒഴിവാക്കിയത്. ലോറിയിൽ നിന്ന് സ്‌പിരിറ്റ് മറ്റ് വാഹനത്തിലേക്ക് മാറ്റുവാൻ കഴിയില്ലെന്നതിനാൽ ക്രൈനുകൾ കൊണ്ട് വാഹനം ഉയർത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
ALSO READ: ചാലിപ്പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി