ആലപ്പുഴ: തിരുവനന്തപുരത്ത് അറസ്റ്റിലായ അന്താരാഷ്ട്ര മോഷണ സംഘത്തെ ആലപ്പുഴയിൽ എത്തിച്ച് തെളിവെടുത്തു. ഇറാനിയൻ പൗരനായ അയനുള്ളയുടെ നേതൃത്വത്തിൽ നാലംഗ സംഘം തണ്ണീർമുക്കത്തെ ചെറുപുഷ്പം മെറ്റൽസ് എന്ന സ്ഥാപനത്തിൽ ഡോളറുമായി എത്തി തട്ടിപ്പ് നടത്തുകയായിരുന്നു. ബെംഗളുരുവിൽ നിന്നെത്തിയ ഇവർ രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയെന്ന കണക്കു കൂട്ടലിലാണ് പൊലീസ്. ചേർത്തലയിൽ നടന്ന മോഷണത്തിൽ ഇറാനിയൻ പൗരൻമാരായ ദാവൂദ് അഫ്സലാൻ, മൊഹ്സൻ, മജീദ്, അയ്നുള്ള എന്നിവരാണ് അറസ്റ്റിലായത്.
ബെംഗളുരുവിൽ നിന്ന് കേരളത്തിലെത്തിയ ഇവർ കഴിഞ്ഞ പത്തിന് തണ്ണീർമുക്കത്തെ ചെറുപുഷ്പം മെറ്റൽസ് എന്ന സ്ഥാപനത്തിൽ എത്തി. ഡോളർ കാണിച്ച് ഇന്ത്യൻ രൂപയുടെ മൂല്യത്തെ സംബന്ധിച്ച് സംസാരിച്ചിരുന്നു. ശേഷം സംഘം ഇന്ത്യൻ നോട്ടുകൾ കാണാനായി ആവശ്യപ്പെടുകയായിരുന്നു. ഇവർ വന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. തുടർന്ന് 38000 രൂപയുമായി തിരുവനന്തപുരത്തേക്ക് കടന്നു.
ചേർത്തല പൊലീസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. തുടർന്ന് തെളിവെടുപ്പിനായി ഇവരെ തണ്ണീർമുക്കത്തെത്തിച്ചു. ചേർത്തല മാത്രമല്ല രാജ്യവ്യാപകമായി ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന കണക്ക് കൂട്ടലിലാണ് പൊലീസ്. അറസ്റ്റിലായവരുടെ ഫോൺ രേഖകളടക്കം പരിശോധിച്ച് വരികയാണ്. ഇവരെ പ്രാദേശികമായി ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.