ആലപ്പുഴ: കയര്‍ കേരളയക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി സംഘാടകർ. മേഖലയുടെ ഉണര്‍വിനെപ്പറ്റി വസ്തുതകള്‍ പറയുമ്പോള്‍ ഒന്നും നടന്നില്ലെന്ന തരത്തില്‍ പുകമറ സൃഷ്ടിക്കുന്നത് നിരുത്തരവാദപരമാണെന്ന് കയര്‍ കോര്‍പ്പറേഷന്‍ പ്രസിഡന്‍റ് ടി.കെ ദേവകുമാര്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്‍റെ അഞ്ചു വര്‍ഷക്കാലം കോണ്‍ഗ്രസാണ് കയര്‍ വകുപ്പ് ഭരിച്ചത്. അന്നത്തെ കയര്‍ ഉത്പാദനം, കയര്‍ സംഭരണം, ഈ രംഗത്ത് സര്‍ക്കാര്‍ മുടക്കിയ പണം എന്നിവ താരതമ്യപ്പെടുത്തിയാണ് ഇപ്പോള്‍ ഔദ്യോഗിക കണക്കു പറയുന്നത്. ആ കണക്കുകള്‍ വച്ചുവേണം മറുപടി പറയാനെന്നും ദേവകുമാര്‍ പറഞ്ഞു.
2016-17നു മുമ്പ് ശരാശരി 7000 ടൺ കയറാണ് സംഘങ്ങളിൽ നിന്ന് കയർഫെഡ് സംഭരിച്ചിരുന്നതെങ്കിൽ 2019-20 കാലഘട്ടത്തില്‍ അത് 20,000 ടൺ കടന്നുവെന്നും ദേവ കുമാര്‍ പറഞ്ഞു. അടുത്ത വർഷം അവസാനിക്കുമ്പോൾ കേരളത്തിലെ ചകിരി മില്ലുകളുടെ എണ്ണം 400 ആയി ഉയരും. 5,000 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളും 100 ഓട്ടോമാറ്റിക് ലൂമുകളും സ്ഥാപിക്കുമെന്നും ദേവകുമാര്‍ കൂട്ടിച്ചേര്‍ത്തു. കണക്കുകള്‍ ആര്‍ക്കും പരിശോധിക്കാമെന്നും വസ്തുതകള്‍ നിരത്തിയുള്ള സംവാദത്തിന് തങ്ങള്‍ തയ്യാറാണെന്നും ദേവകുമാര്‍ പറഞ്ഞു. ഇത്രയും പ്രധാനപ്പെട്ടതും കയര്‍ മേഖലയുടെ പുനഃസംഘടനയ്ക്ക് ശക്തിപകരുന്നതുമായ പരിപാടിയോട് കോണ്‍ഗ്രസിനെപ്പോലെ ഉത്തരവാദിത്തമുള്ള രാഷ്ട്രീയപാര്‍ട്ടി നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.