ആലപ്പുഴ: കേരഗ്രാമം പദ്ധതിയിലൂടെ നാളികേര കൃഷിയെ കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാക്കി മാറ്റുമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നാളികേര കൃഷിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയിലൂടെ നാളികേര കൃഷിയുടെ വിസ്തൃതി കൂട്ടുന്നതിനൊപ്പം ഉത്പാദന ക്ഷമത വർധിപ്പിക്കുന്നതിന് ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കും. നാളികേര കൃഷിയിലൂടെ വൻ സംരംഭക വ്യവസായ സാധ്യതകൾ നേടാൻ സാധിക്കും. കേരഗ്രാമം പദ്ധതി സംസ്ഥാനത്തിലെ 389 ഓളം പഞ്ചായത്തുകളിൽ ആരംഭിച്ച് കഴിഞ്ഞതായും കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ യു. പ്രതിഭ എം.എൽ.എ അധ്യക്ഷയായി. ജീവനി പോഷകത്തോട്ടം തൈ വിതരണോദ്ഘാടനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രജനി ജയദേവ് നിർവഹിച്ചു. നാളികേര കൃഷിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേരള സർക്കാരും കർഷകക്ഷേമ കാർഷിക വകുപ്പും നടപ്പാക്കുന്ന പദ്ധതിയാണ് 'കേരഗ്രാമം'. കേരകൃഷിയുടെ വിസ്തൃതി, നാളികേരത്തിന്‍റെ ഉത്‌പാദനം, സംയോജിത വിള പരിപാലന മുറകൾ സ്വീകരിച്ച് നാളികേര കൃഷിയുടെ അഭിവൃദ്ധിയും സംരക്ഷണവും ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 50.17 ലക്ഷം രൂപ പദ്ധതിക്കായി സർക്കാർ അനുവദിച്ചിട്ടുണ്ട്. കേരഗ്രാമം പദ്ധതിയുടെയും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്‍റെയും മേൽനോട്ടത്തിൽ നടപ്പാക്കുന്നതാണ് 'കേരഗ്രാമം പദ്ധതി'.