ആലപ്പുഴ: ശിൽപ്പചാരുതയുടെ കുംഭ ഭരണിക്കാഴ്‌ചയ്‌ക്കായി നാട് ഇന്ന് ചെട്ടികുളങ്ങരയിലേയ്‌ക്ക് ഒഴുകും. യുനെസ്‌കോ അംഗീകാരമുൾപ്പെടെ കൈവരിച്ച കുംഭഭരണിക്കാഴ്ച ഓണാട്ടുകരയുടെ അഭിമാനമാണ്. കാഴ്‌ചക്കണ്ടത്തിൽ അണിനിരക്കുന്ന 13 കെട്ടുകാഴ്‌ചകളും ഒന്നിനൊന്ന് വ്യത്യസ്‌തമാണ്. പതിനായിരക്കണക്കിന് ആളുകളാണ് ഉത്സവാഘോഷാങ്ങളുടെ ഭാഗമായുള്ള കെട്ടുകാഴ്ച കാണാൻ ചെട്ടികുളങ്ങരയിലേക്ക് എത്തുക.
ഭദ്രകാളിമുടി വഹിച്ചു കൊണ്ടുവരുന്നത് ഈരേഴ തെക്ക് കുതിരയിലാണ്. കുതിരയുടെ അച്ചുതടിയില്‍ നെട്ടൂര്‍ പെട്ടിയുടെ ആകൃതിയിലുള്ള വഞ്ചിയില്‍ ഉത്സവത്തിനെത്തുന്നവര്‍ കാണിക്ക അര്‍പ്പിക്കും. വഞ്ചിക്കൊപ്പം ഒരു പാവയുമുണ്ടാവും. മുഖാമുഖം കളിക്കുന്ന പാവകളാണ് മറ്റു കുതിരകളില്‍നിന്നും ഈരേഴതെക്കിനെ വ്യത്യസ്‌തമാക്കുന്നത്. മേല്‍ക്കൂടാരത്തിന്‍റെ നാമ്പില്‍ ഗരുഡനും ഇടക്കൂടാരത്തിന്റെ ചരടില്‍ താമരയും കതിരുകാലില്‍ നാഗപ്പത്തിയും മണ്ഡപത്തറയില്‍ വാണീ ദേവിയുമുള്ള ഈരേഴവടക്ക് കുതിരയാണ് രണ്ടാമതെത്തുക. കൈത തെക്കുനിന്നുള്ള കുതിരയാണ് മൂന്നാമത്.
കൈത വടക്ക് കുതിരയാണ് നാലാമത്. കണ്ണമംഗലം തെക്കുകരയുടെ തേര് അഞ്ചാമതായും കണ്ണമംഗംലം വടക്ക് തേര് ആറാമതായുമെത്തും. മണ്ഡപത്തറയില്‍ ഭദ്രകാളി മുടി സ്ഥാപിച്ച ഏക കുതിരയായ പേളകരയുടെ കുതിരയാണ് ഏഴാമത് എത്തുന്നത്. മറ്റം തെക്ക്, മേനാമ്പള്ളി കരകളുടെ കാഴ്‌ചകൾ പിന്നീടെത്തും. കായംകുളം രാജാവിന്റെ സമര്‍പ്പണമെന്ന് വിശ്വസിക്കുന്ന നടക്കാവു കരയുടെ കുതിരയാണ് അവസാനത്തെ കെട്ടുകാഴ്‌ച.