ആലപ്പുഴ : പൊലീസ് ക്വാട്ടേഴ്‌സിലെ കൂട്ട ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് യുവതിയുടെ അമ്മയുടെ കത്ത്. മക്കളെ കൊന്ന ശേഷം പൊലീസ് ഉദ്യോഗസ്ഥനായ റെനീസിന്‍റെ ഭാര്യ നെജ്‌ല ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിൽ റെനീസ് പൊലീസ് പിടിയിലാവുകയും ചെയ്‌തു.
എന്നാൽ, റെനീസിന്‍റെ സാമ്പത്തിക ഇടപാടുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കണം എന്നതാണ് നെജ്‌ലയുടെ കുടുംബത്തിന്‍റെ പ്രധാന ആവശ്യം.റിമാൻഡിലായിരിക്കെ പൊലീസുകാരുടെ ഫോൺ ഉപയോഗിച്ച് പണം നൽകാനുള്ളവരെ വിളിച്ച് റെനീസ് ഭീഷണി മുഴക്കിയിരുന്നു. പൊലീസുകാരിൽ നിന്ന് ചെറിയ നിരക്കിൽ പണം വാങ്ങി വട്ടി പലിശയ്ക്ക് റെനീസ് നൽകുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഇതുസംബന്ധിച്ച അന്വേഷണം നടത്തണമെന്നും കത്തിൽ ഉന്നയിച്ചിട്ടുണ്ട്. ചില പൊലീസുകാർ റെനീസിനെ സഹായിക്കുന്നുണ്ട്. കേസിൽ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം. റെനീസിനെ ജോലിയിൽ നിന്ന് പിരിച്ചുവിടണം തുടങ്ങിയ ആവശ്യങ്ങളാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തിലുള്ളത്.