ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ ആലപ്പുഴ ജില്ലയിലെ കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പ്രളയഭീതിയിലാണ്. ഇന്നലെ രാത്രിയോടെ മഴ ശക്തമായതിനെ തുടർന്ന് പല പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മഴവെള്ളം സുഗമമായി കടലിലേക്ക് ഒഴുകി പോകാതിരിക്കുന്നത് കുട്ടനാട് മേഖലക്ക് ഭീഷണിയാണ്.
ജലനിരപ്പ് ഉയരുന്നതോടെ കുട്ടനാട്ടിൽ രണ്ടാം കൃഷി ഇറക്കിയ കർഷകരുടെ ആശങ്കയും ഏറുന്നു. അച്ചൻകോവിലാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ കലക്ടർ ഡോ അദീല അബ്ദുള്ള അറിയിച്ചു. തീരപ്രദേശങ്ങളായ ഹരിപ്പാട്, കരുവാറ്റ, വീയപുരം, ചെറുതന,പള്ളിപ്പാട് പ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണം. വെള്ളം ഉയരാൻ സാധ്യതയുള്ള പ്രദേശത്തുള്ളവർ തങ്ങളുടെ പ്രധാനപ്പെട്ട രേഖകൾ, അവശ്യവസ്തുക്കൾ എന്നിവ പ്രത്യേകം കിറ്റുകളിലാക്കി സൂക്ഷിക്കണം. ഇത് വീടിന്റെ ഏറ്റവും ഉയർന്ന ഭാഗങ്ങളിലാണ് സൂക്ഷിക്കേണ്ടതെന്നും കലക്ടർ അറിയിച്ചു.
ആലപ്പുഴ-ചങ്ങനാശ്ശേരി എസി റോഡിൽ പലയിടങ്ങളിലും വെള്ളംകയറി. ഇതുവഴിയുള്ള കെഎസ്ആർടിസി സർവീസ് ഭാഗികമായി നിർത്തി വച്ചിട്ടുണ്ട്. വെള്ളം ഇനിയും ഉയരാൻ സാധ്യത ഉള്ളതിനാൽ വൈകുന്നേരത്തോടെ പൂർണമായും നിർത്തുമെന്ന് ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും അറിയിച്ചു. അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാതയിലെ നെടുംപുറത്തും റോഡിൽ വെള്ളം കയറിയിട്ടുണ്ട്.
ഇതുവരെ ജില്ലയിലാകെ ഇരുപത്തിയഞ്ച് ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ഇവിടങ്ങളിൽ ആയിരത്തിയഞ്ഞൂറോളം പേരെയാണ് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. ആലപ്പുഴ തീരദേശ റെയിൽപാതയിലെ ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. മഴക്കാലത്ത് സാംക്രമിക രോഗങ്ങൾ പടർന്ന് പിടിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പും ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. അടിയന്തര സാഹചര്യം നേരിടാൻ പൊലീസ് സേന സജ്ജമാണെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി കെ എം ടോമി ഐപിഎസ് അറിയിച്ചു.