ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയ വെയ്റ്റ് ലിഫ്റ്റർ മിരാബായ് ചാനുവിന് സംസ്ഥാന സർക്കാർ ഒരു കോടി രൂപ നൽകുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്. റെയില്‍വേയിലെ ജോലിക്ക് പകരം താരത്തിന് പുതിയ ജോലി പരിഗണനയിലുണ്ടെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി പറഞ്ഞു.
ഭാരോദ്വഹനത്തിൽ വനിതകളുടെ 49 കിലോ വിഭാഗത്തിലാണ് ചാനുവിന്‍റെ വെള്ളിമെഡല്‍ നേട്ടം. സ്‌നാച്ചിൽ 87 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 115 കിലോയും ഉയര്‍ത്തിയാണ് ചാനുമെഡൽ കരസ്ഥമാക്കിയത്. 2000 സിഡ്‌നി ഒളിമ്പിക്സില്‍ വെങ്കലം നേടിയ കർണം മല്ലേശ്വരിക്ക് ശേഷം ആദ്യമായാണ് ഇന്ത്യയിൽ നിന്ന് ഒരു താരം ഭാരോദ്വഹനത്തിൽ മെഡൽ കരസ്ഥമാക്കുന്നത്. ചാനുവിന്‍റെ നേട്ടത്തോടെ 21 വർഷത്തെ രാജ്യത്തിന്‍റെ കാത്തിരിപ്പിനാണ് വിരാമമാവുന്നത്.
also read: 'രാജ്യത്തിന്‍റെ മകളെക്കുറിച്ച് അഭിമാനിക്കുന്നു'; ചാനുവിനെ അഭിനന്ദിച്ച് കിരണ്‍ റിജിജു
അതേസമയം ടോക്കിയോയില്‍ രാജ്യത്തിന് ആദ്യ ഒളിമ്പിക് മെഡല്‍ സമ്മാനിച്ച് അഭിമാനമായ ചാനുവിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങി നിരവധി പ്രമുഖരുള്‍പ്പെടെ ചാനുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ടോക്കിയോയില്‍ ഇന്ത്യക്ക് ഇതിനെക്കാൾ മികച്ചൊരു തുടക്കം ലഭിക്കാനില്ലെന്നും രാജ്യത്തെ ഓരോര്‍ത്തര്‍ക്കും ചാനുവിന്‍റെ നേട്ടം പ്രചോദനമാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.