ന്യൂഡല്‍ഹി: കൊവിഡ് 19 ഭീതിയെ തുടർന്ന് ഷൂട്ടിങ് ലോകകപ്പ് മാറ്റിവെച്ചു. 23 രാജ്യങ്ങളില്‍ നിന്നും 240 ഷൂട്ടേഴ്‌സ് പിന്‍മാറിയ സാഹചര്യത്തിലാണ് ലോകകപ്പ് മാറ്റിവെക്കാന്‍ സംഘാടകരായ ഇന്ത്യന്‍ റൈഫിൾ അസോസിയേഷന്‍ നിർബന്ധിതരായത്. നേരത്തെ മാർച്ച് 15-ാം തിയതി മുതല്‍ ടൂർണമെന്‍റ് സംഘടിപ്പിക്കാനാണ് നിശ്ചയിച്ചിരുന്നത്. ലോകകപ്പ് രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കാനാണ് തീരുമാനമെന്ന് സംഘാടകസമിതി ചെയർമാനും എന്‍ആർഎഐ പ്രസിഡന്‍റുമായ റാണീന്ദ്രർ സിങ് പറഞ്ഞു. റൈഫിൾ-പിസ്റ്റൾ ഇനത്തിലെ മത്സരങ്ങൾ മെയ് രണ്ടാം തീയ്യതി മുതല്‍ 12-ാം തീയതി വരെ നടക്കും. ഏഴ് ദിവസങ്ങളിലായി നടക്കുന്ന ഷോട്ട് ഗണ്‍ ലോകകപ്പ് ജൂണ്‍ രണ്ടിന് ഡോ. കിരണ്‍ സിങ് ഷൂട്ടിങ് റേഞ്ചില്‍ ആരംഭിക്കും.
അതേസമയം ലോകകപ്പ് രണ്ട് ഘട്ടങ്ങളിലായി നടത്താനുള്ള തീരുമാനം ആതിഥേയർ എന്ന നിലയില്‍ ഇന്ത്യക്ക് ജോലി ഭാരം വർധിപ്പിക്കുന്നതിനൊപ്പം സാമ്പത്തിക ബാധ്യത ഉണ്ടാക്കുകയും ചെയ്യും. 50 ലക്ഷത്തോളം രൂപ ലോകകപ്പിനായി അധികം ചെലവാക്കേണ്ടിവരുമെന്ന് സംഘാടകർ വ്യക്തമാക്കി.
നേരത്തെ ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഷൂട്ടേഴ്‌സിന് ഇന്ത്യ വിസ നിഷേധിച്ചിരുന്നു. കൊവിഡ് 19 ബാധയെ തുടർന്ന് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഷൂട്ടേഴ്‌സിന് ഇന്ത്യ വിസ നിഷേധിച്ചത്.