ഹൈദരാബാദ് : സംക്രാന്തി ആഘോഷങ്ങള്‍ക്ക് ഒരുങ്ങി തെലങ്കാന (Telangana Sankranthi Celebrations). ആഘോഷങ്ങളുടെ ഭാഗമായുള്ള ഇന്‍റര്‍നാഷണല്‍ കൈറ്റ് ആന്‍ഡ് സ്വീറ്റ് ഫെസ്റ്റിവലിന് (International Kite and Sweet Festival) ഇന്ന് തുടക്കമാകും. സെക്കന്തരാബാദ് പരേഡ് ഗ്രൗണ്ടില്‍ വൈകുന്നേരം മൂന്ന് മണിക്ക് തുടങ്ങുന്ന പരിപാടി മൂന്ന് ദിവസം നീണ്ടുനില്‍ക്കും.
ഇന്ത്യ ഉള്‍പ്പടെ 16 രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം പട്ടം പറത്തല്‍ വിദഗ്‌ധരാണ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. പ്രാദേശികമായി തയ്യാറാക്കിയ 400 മധുര പലഹാരങ്ങളും ഫെസ്റ്റിനെത്തുന്നവര്‍ക്ക് ആസ്വദിക്കാം. കൊവിഡ് മഹാമാരിക്ക് ശേഷം സംസ്ഥാന സര്‍ക്കാര്‍ ഇത് ആദ്യമായിട്ടാണ് ഇന്‍റര്‍നാഷണല്‍ കൈറ്റ് ആന്‍ഡ് സ്വീറ്റ് ഫെസ്റ്റിവല്‍ തെലങ്കാനയില്‍ സംഘടിപ്പിക്കുന്നത്.
ഒരുക്കങ്ങള്‍ കെങ്കേമം : 2021ന് ശേഷം നടക്കുന്ന ഇന്‍റര്‍നാഷണല്‍ കൈറ്റ് ആന്‍ഡ് സ്വീറ്റ് ഫെസ്റ്റിവലിനായി വിപുലമായ സജ്ജീകരണങ്ങളാണ് തെലങ്കാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. തെലങ്കാന ടൂറിസം വകുപ്പിന്‍റെയും സാംസ്‌കാരിക വകുപ്പിന്‍റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റ് 15നാണ് അവസാനിക്കുന്നത്. ഇന്ന് ഉച്ചയ്‌ക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി ജുപള്ളി കൃഷ്ണ റാവു പട്ടം പറത്തല്‍ ഫെസ്റ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
സംക്രാന്തി ആഘോഷങ്ങള്‍ക്കായി പരേഡ് ഗ്രൗണ്ട് അലങ്കരിച്ചിട്ടുണ്ട്. സാധാരണ പട്ടങ്ങളേക്കാള്‍ വലിപ്പത്തിലുള്ള പ്രത്യേക ആകൃതിയില്‍ നിര്‍മിച്ച പട്ടങ്ങളാണ് ചടങ്ങിന്‍റെ പ്രധാന ആകര്‍ഷണം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 60 വിദഗ്‌ധരാണ് ഫെസ്റ്റില്‍ പട്ടം പറത്താന്‍ എത്തുന്നത് (Telangana Kite Fest).
ഇന്തോനേഷ്യ, സ്വിറ്റ്‌സർലൻഡ്, ഓസ്‌ട്രേലിയ, ശ്രീലങ്ക, കാനഡ, കംബോഡിയ, തായ്‌ലൻഡ്, കൊറിയ, ഇറ്റലി, തായ്‌വാൻ, നെതർലൻഡ്‌സ് തുടങ്ങിയ 16 രാജ്യങ്ങളില്‍ നിന്നുള്ള 40 വിദഗ്‌ധരും പരിപാടിയില്‍ പങ്കെടുക്കും. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് പരേഡ് ഗ്രൗണ്ടിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും (Telangana Kite Fest Entry Fee).
പ്രാദേശിക കലകളും കരകൗശല വസ്‌തുക്കളും തെലങ്കാന പാചക സ്റ്റാളുകളും കൈറ്റ് ഫെസ്റ്റിവലിനൊപ്പം സന്ദര്‍ശകരെ ആഘോഷിക്കുന്നതാണ്. വീടുകളില്‍ നിര്‍മിക്കുന്ന മധുരപലഹാരങ്ങള്‍ക്കൊപ്പം പരമ്പരാഗത സ്‌നാക്‌സും മേളയില്‍ ലഭ്യമാക്കുന്നുണ്ട്.
2016-17ലാണ് സംസ്ഥാനത്ത് ആദ്യമായി പട്ടം പറത്തല്‍ മേള സംഘടിപ്പിക്കുന്നത്. ആഗാ ഖാന്‍ അക്കാദമിയുടെ (Aga Khan Academy) നേതൃത്വത്തില്‍ ആയിരുന്നു ആദ്യം പരിപാടി നടന്നത്. പിന്നീട്, മൂന്ന് വര്‍ഷത്തിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ പരിപാടിയുടെ സംഘാടനം ഔദ്യോഗികമായി ഏറ്റെടുക്കുകയായിരുന്നു.