മാഡ്രിഡ്: ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തിനായി ലയണല്‍ മെസിക്ക് വോട്ട് ചെയ്‌തതിന് കടുത്ത വംശീയാധിക്ഷേപമാണ് റയല്‍ മാഡ്രിഡ് താരം ഡേവിഡ് അലാബയ്‌ക്ക് നേരിടേണ്ടി വന്നത്. ക്ലബില്‍ സഹതാരമായ കരീം ബെൻസെമയ്‌ക്ക് വോട്ട് ചെയ്യാതിരുന്നതിന് റയല്‍ ആരാധകരാണ് അലാബയ്‌ക്കെതിരെ തിരിഞ്ഞത്. ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡേവിഡ് അലാബ.
ഓസ്ട്രിയൻ ടീമിന്‍റെ ക്യാപ്റ്റനെന്ന നിലയിലാണ് അബാലയ്‌ക്ക് വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചത്. മെസിക്ക് വോട്ടു നല്‍കാനുള്ള തീരുമാനം വ്യക്തിപരമായിരുന്നില്ലെന്നും ഓസ്ട്രിയൻ ടീം എന്ന നിലയിൽ ചർച്ച ചെയ്‌ത് എടുത്തതായിരുന്നുവെന്നും അബാല ട്വീറ്റ് ചെയ്‌തു. ബെൻസെമയുടെ പ്രകടനങ്ങളെ ഏത്രത്തോളം താന്‍ വിലമതിക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം.
ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണ് ബെൻസെമയെന്ന് താന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അത് ഇപ്പോഴും അങ്ങനെയാണ്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അബാല വ്യക്തമാക്കി.
അന്തിമ പട്ടികയിലുണ്ടായിരുന്ന കിലിയന്‍ എംബാപ്പെ, കരീം ബെന്‍സെമ എന്നിവരെ മറികടന്ന് അര്‍ജന്‍റീനയുടെ ലോകകപ്പ് ജേതാവ് ലയണല്‍ മെസി ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ഖത്തര്‍ ലോകകപ്പിലെ മിന്നും പ്രകടനമാണ് ഇത്തവണ 35-കാരനായ മെസിയെ ഫിഫ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കരിയറില്‍ ഇത് രണ്ടാം തവണയാണ് മെസി ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്.
നേരത്തെ 2019ല്‍ ആയിരുന്നു താരം പ്രസ്‌തുത അവാര്‍ഡ് നേടിയത്. പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ വോട്ടു ചെയ്‌തവരുടെ വിവരങ്ങള്‍ ഫിഫ പുറത്തുവിട്ടിരുന്നു. ഇത് പ്രകാരം തന്‍റെ ആദ്യ വോട്ട് മെസിക്കും രണ്ടാം വോട്ട് ബെന്‍സെമയ്‌ക്കുമാണ് അബാല നല്‍കിയത്. താരത്തിന്‍റെ മൂന്നാമത്തെ വോട്ട് എംബാപ്പെയ്‌ക്കും ലഭിച്ചു.
ALSO READ: എഫ്‌എ കപ്പ്: ഇരട്ട ഗോളുകളുമായി ഫിൽ ഫോഡൻ; മാഞ്ചസ്റ്റര്‍ സിറ്റി ക്വാർട്ടറില്‍