എറണാകുളം: പ്രൈം വോളിബോള്‍ ലീഗിന്‍റെ താരലേലം കൊച്ചിയില്‍ നടന്നു. ദേശീയ അന്തർദേശീയ താരങ്ങളെ ലേലത്തില്‍ സ്വന്തമാക്കാൻ ഏഴു ഫ്രാഞ്ചൈസികളാണ് മത്സരിച്ചത്. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ചെന്നൈ ബ്ലിറ്റ്സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് ടീമുകളാണ് ഇത്തവണ പ്രൈം വോളി ലീഗ് കിരീടത്തിനായി മത്സരിക്കുക.
വോളിബോളിലെ എക്കാലത്തെയും വലിയ താരലേലമായിരുന്നു കൊച്ചിയിൽ നടന്നത്. താരലേലത്തില്‍ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളായത് അശ്വല്‍ റായ്, കാര്‍ത്തിക് എ, ജെറോം വിനീത് എന്നിവരാണ്. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, കാലിക്കറ്റ് ഹീറോസ് എന്നീ ടീമുകളാണ് ഏറ്റവും ഉയര്‍ന്ന ലേലത്തിന് (15 ലക്ഷം രൂപ) താരങ്ങളെ സ്വന്തമാക്കിയത്.
ഇന്ത്യന്‍ താരങ്ങളെ ലേലത്തിലൂടെ തെരഞ്ഞെടുത്തപ്പോള്‍, 14 താരങ്ങള്‍ അടങ്ങുന്ന വിദേശതാരങ്ങളെ ഇന്‍റര്‍നാഷണല്‍ പ്ലെയര്‍ ഡ്രാഫ്റ്റ് വഴിയാണ് ടീമുകള്‍ സ്വന്തമാക്കിയത്. ഫ്രഞ്ച് താരം ആരോണ്‍ കൂബി (അറ്റാക്കര്‍), അമേരിക്കന്‍ താരം ഡേവിഡ് ലീ (ബ്ലോക്കര്‍), ഇന്ത്യന്‍ താരങ്ങളായ അജിത്‌ലാല്‍ സി (അറ്റാക്കര്‍-8.5 ലക്ഷം), ജെറോം വിനീത് (യൂണിവേഴ്‌സല്‍ 15 ലക്ഷം) എന്നിവരെയാണ് കാലിക്കറ്റ് ഹീറോസ് സ്വന്തമാക്കിയത്.
also read: Sergio Aguero: ബാഴ്‌സയുടെ അർജന്‍റീനൻ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ബൂട്ടഴിച്ചു
അമേരിക്കന്‍ താരങ്ങളായ കോള്‍ട്ടണ്‍ കോവല്‍ (അറ്റാക്കര്‍), കോഡി കാള്‍ഡ്വെല്‍ (അറ്റാക്കര്‍), ഇന്ത്യന്‍ താരങ്ങളായ ദീപേഷ് കുമാര്‍ സിന്‍ഹ (ബ്ലോക്കര്‍-10.75 ലക്ഷം), കാര്‍ത്തിക് എ (ബ്ലോക്കര്‍-15 ലക്ഷം രൂപ) എന്നിവരെ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും ടീമിലെത്തിച്ചു.
രണ്ട് അന്താരാഷ്ട്ര താരങ്ങള്‍ ഉള്‍പ്പെടെ ആകെ 14 താരങ്ങളെയാണ് ഓരോ ടീമുകളും തെരഞ്ഞെടുത്തത്. ആകെ 24 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പ്രൈം വോളിബോള്‍ ലീഗിന്‍റെ മത്സരക്രമവും വേദിയും ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രൈം വോളിബോള്‍ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ അറിയിച്ചു.