ബ്രിസ്ബേൻ : ലോക ഒന്നാം നമ്പർ ടെന്നിസ് താരം ആഷ്‌ലി ബാർട്ടി കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായി ടെന്നിസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി 44 വർഷത്തിനിടെ കിരീടം നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ താരം എന്ന നേട്ടത്തിന് പിന്നാലെയാണ് ആഷ്‌ലി കോർട്ടിനോട് വിടചൊല്ലിയത്. ഇപ്പോൾ തന്‍റെ വിരമിക്കലിൽ ഖേദം തോന്നുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
'എന്‍റെ തീരുമാനത്തിൽ ഞാൻ ഖേദിക്കുന്നില്ല. ഇത് ശരിയായ സമയമാണ് എന്നെനിക്ക് അറിയാമായിരുന്നു. കായിക രംഗത്തിനായി എനിക്ക് നൽകാൻ കഴിയുന്നതിന്‍റെ പരമാവധി ചെയ്‌തു. ഒരു കായിക താരമല്ലാത്ത ആഷ്‌ലി ബാർട്ടിയുടെ അടുത്ത അധ്യായം എന്തെന്നറിയാനുള്ള ആവേശത്തിലാണ് ഞാൻ' - അവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
2019ല്‍ ഫ്രഞ്ച് ഓപ്പണും കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണും ബാര്‍ട്ടി ഉയര്‍ത്തിയിരുന്നു. 2021ല്‍ വിംബിള്‍ഡണ്‍ നേടിയതോടെ ഓപ്പൺ യുഗത്തിൽ വിംബിൾഡൺ കിരീടം നേടുന്ന മൂന്നാമത്തെ മാത്രം ഓസ്ട്രേലിയൻ വനിതാതാരമെന്ന നേട്ടത്തിന് അര്‍ഹയായി. കഴിഞ്ഞ മൂന്ന് കലണ്ടര്‍ വര്‍ഷങ്ങളില്‍ ലോകത്തെ ഒന്നാം റാങ്കുകാരിയായി ആഷ്‌ലി തുടര്‍ന്നത് ശ്രദ്ധേയ നേട്ടമാണ്.
ALSO READ: 'ടെന്നിസ് നിങ്ങളെ മിസ് ചെയ്യും' ; ബാര്‍ട്ടിക്ക് ആശംസകള്‍ നേര്‍ന്ന് സാനിയ
2018-ലെ യുഎസ് ഓപ്പണ്‍ വനിത ഡബിള്‍സില്‍ കൊക്കോ വാന്‍ഡെവെഗെയ്ക്കൊപ്പം താരം കിരീടം ചൂടിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ ടെന്നിസിൽ നിന്നും ഇടക്കാല അവധിയെടുത്ത ബാർട്ടി പ്രഫഷണൽ ക്രിക്കറ്ററായി അരങ്ങേറിയിരുന്നു. ഓസ്ട്രേലിയയിലെ ആഭ്യന്തര ടി-20 ലീഗായ ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബേൻ ഹീറ്റ്സിന്‍റെ താരമായിരുന്നു ബാർട്ടി.
2014ൽ ബ്രിസ്ബേൻ ഹീറ്റ്സിനായി 10 മത്സരങ്ങൾ കളിച്ചിട്ടുള്ള താരത്തിന്‍റെ ഉയർന്ന സ്കോർ 39 ആണ്. ഇടയ്‌ക്ക് ഗോൾഫിലും താരം ഒരു കൈ പരീക്ഷിച്ചിരുന്നു. പിന്നീട് ടെന്നിസാണ് തന്‍റെ വഴിയെന്ന് തിരിച്ചറിഞ്ഞ ബാർട്ടി വീണ്ടും കോര്‍ട്ടില്‍ തിരിച്ചെത്തിയെങ്കിലും ആദ്യ ഗ്രാൻസ്ലാം കിരീട നേട്ടത്തിനായി 2019ലെ ഫ്രഞ്ച് ഓപ്പൺ വരെ കാത്തിരിക്കേണ്ടിവന്നു.