ബര്‍മിങ്‌ഹാം: ബോക്‌സർ ലവ്‌ലിന ബോർഗോഹെയ്‌ന്‍റെ കോച്ചിന് കോമൺവെൽത്ത് ഗെയിംസിന്‍റെ അക്രഡിറ്റേഷൻ ലഭിച്ചു. തനിക്ക് അക്രഡിറ്റേഷൻ ലഭിച്ചതായി കോച്ച് സന്ധ്യ ഗുരുങ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. ബോക്‌സിങ് ഫെഡറേഷന്‍ ഇന്ത്യയ്‌ക്ക് (ബിഎഫ്‌ഐ) എതിരായ താരത്തിന്‍റെ പരസ്യ പ്രതിഷേധത്തിന് പിന്നാലെയാണ് സന്ധ്യ ഗുരുങ്ങിന് അക്രഡിറ്റേഷൻ ലഭിച്ചത്.
ഗെയിംസിനായി ഞായറാഴ്‌ച(24.07.2022) ബര്‍മിങ്‌ഹാമിലെത്തിയ സന്ധ്യ ഗുരുങ്ങിന് അക്രഡിറ്റേഷന്‍റെ പേരില്‍ ഗെയിംസ് വില്ലേജില്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഇതോടെ ഫെഡറേഷന്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും താനിപ്പോള്‍ കടുത്ത ദുഃഖത്തിലാണെന്നും ലവ്‌ലിന ട്വീറ്റ് ചെയ്‌തു.
ഒളിമ്പിക് മെഡൽ നേടാൻ തന്നെ സഹായിച്ച പരിശീലകരെ എപ്പോഴും മാറ്റിനിര്‍ത്തുകയാണ്. ഇത് തന്‍റെ പരിശീലനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. സംഭവം വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തിയ ഫെഡറേഷന്‍ വിഷയം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായി ചര്‍ച്ച ചെയ്‌തു വരികയാണെന്നും അറിയിച്ചു.
ആകെയുള്ള കളിക്കാരുടെ സംഘത്തിന്‍റെ 33 ശതമാനം സപ്പോര്‍ട്ട് സ്റ്റാഫിനെ ഉള്‍പ്പെടുത്താനേ അനുവാദമുള്ളൂ. അതിനാല്‍ ബിഎഫ്‌ഐയുടെ കാര്യത്തില്‍ എട്ട് പുരുഷന്‍മാരും നാല് സ്‌ത്രീകളുമടങ്ങിയ സംഘത്തില്‍ പരിശീലകര്‍ ഉള്‍പ്പെടെ നാല് സപ്പോര്‍ട്ട് സ്റ്റാഫിനെ മാത്രമേ അനുവദിക്കാനാകൂ എന്നുമായിരുന്നു ബിഎഫ്‌ഐയുടെ വിശദീകരണം.
also read: 'മാനസികമായി പീഡിപ്പിക്കുന്നു': ബോക്‌സിങ് ഫെഡറേഷനെതിരെ ആരോപണവുമായി ലവ്‌ലിന ബോർഗോഹെയ്‌ന്‍