ലോക ഫു്ടബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച അമ്പത് പരിശീലകരുടെ പട്ടിക പ്രഖ്യാപിച്ചു. ടോട്ടല്‍ ഫുട്ബോള്‍ കളിശൈലിയുടെ സ്രഷ്ടാവായ ഡച്ച് പരിശീലകൻ റിനസ് മിഷേല്‍സിനെ ഒന്നാമനായി തെരഞ്ഞെടുത്തു. നെതര്‍ലന്‍ഡ് ദേശീയ ടീമിന്‍റെയും അയാക്സിന്‍റെയും പരിശീലകനെന്ന നിലയിലാണ് മിഷേല്‍സ് ശ്രദ്ധേയനായത്.
ബാലണ്‍ ഡി ഓര്‍ ജേതാവിനെ തെരഞ്ഞെടുക്കുന്ന ഫ്രാന്‍സ് ഫുട്ബോള്‍ പുറത്തുവിട്ട പട്ടികയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകന്‍ സർ അലക്സ് ഫെര്ഗൂസന് രണ്ടാം സ്ഥാനത്തെത്തി.
എ.സി മിലാന്‍ മുന്‍ പരിശീലകന്‍ അറിഗോ സാച്ചിയാണ് മൂന്നാം സ്ഥാനത്ത്. മറ്റൊരു ഡച്ച് ഇതിഹാസ താരം കൂടിയായ യോഹാന്‍ ക്രൈഫിനെ നാലാമനായും തെരഞ്ഞെടുത്തു. നിലവിലെ ഏറ്റവും മികച്ച പരിശീലകനായ പെപ് ഗ്വാര്‍ഡിയോളയാണ് അഞ്ചാം സ്ഥാനത്ത്. വിഖ്യാത ഇറ്റാലിയന്‍ പരിശീലകന്‍ കാര്‍ലോ അഞ്ചലോട്ടി പട്ടികയില്‍ എട്ടാമനായി. ജോസെ മൊറീഞ്ഞോയുടെ സ്ഥാനം പന്ത്രണ്ടാമതാണ്. ലൂയി വാന്‍ ഗാല്‍ പതിനെട്ടാമതെത്തിയപ്പോള്‍ സിനദിന്‍ സിദാന്‍ 22-ാം സ്ഥാനത്തുണ്ട്. പട്ടികയില്‍ ഡീഗോ സിമിയോണിക്ക് പിന്നില്‍ 32-ാം സ്ഥാനം മാത്രമാണ് ആഴ്സിന്‍ വെംഗര്‍ക്ക്.