റിയോ ഡി ജനീറോ: അര്‍ജന്‍റീനന്‍ കുപ്പായത്തില്‍ കപ്പടിക്കുകയാണ് ഏറ്റവും വലിയ സ്വപ്‌നമെന്ന് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. കോപ്പ അമേരിക്കയില്‍ ചിലിക്കെതിരായ ആദ്യ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് മെസിയുടെ പ്രതികരണം. ടീം ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത്. ടീം ഒരിക്കലും തന്നെ കൂടുതല്‍ ആശ്രയിക്കുന്നതായി തോന്നിയിട്ടില്ല. ശക്തമായ ടീമായി മുന്നോട്ട് പോകാനാണ് എപ്പോഴും ആഗ്രഹിക്കുന്നത്. അതിനായില്ലെങ്കില്‍ കപ്പെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കില്ലെന്നും മെസി കൂട്ടിച്ചേര്‍ത്തു.
ക്ലബ് ഫുട്‌ബോളില്‍ ബാഴ്‌സക്കായി എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ മെസിക്ക് അര്‍ജന്‍റീനക്കായി ഒരിക്കല്‍ പോലും പ്രമുഖ ടൂര്‍ണമെന്‍റില്‍ കിരീടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് മെസിയുടെ പ്രതികരണം. ക്ലബ് ഫുട്‌ബോളില്‍ ബാഴ്‌സലോണക്കായി ഏറ്റവും കൂടുതല്‍ ഗോളുകളെന്ന നേട്ടം സ്വന്തമാക്കിയ മെസി ഇതിനകം പ്രമുഖ ട്രോഫികളെല്ലാം ബാഴ്‌സയുടെ ഷെല്‍ഫിലെത്തിച്ചു. കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തില്‍ ചിലിക്ക് എതിരെ ജയിച്ച് തുടങ്ങണമെന്ന ലക്ഷ്യത്തോടെയാണ് മെസിയും കൂട്ടരും ചൊവ്വാഴ്‌ച പുലര്‍ച്ചെ ഇറങ്ങുന്നത്.
Also read: യൂറോയില്‍ തകര്‍പ്പന്‍ പോരാട്ടങ്ങള്‍; ലെവന്‍ഡോവ്‌സ്‌കി ഇന്നിറങ്ങും
പുലര്‍ച്ചെ 2.30ന് ബ്രസീലിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. ബൊളിവിയയും പരാഗ്വയും യുറുഗ്വയുമാണ് ഗ്രൂപ്പ് ബിയിലെ മറ്റ് അംഗങ്ങള്‍.