പനാജി: ഐഎസ്എല്ലിൽ എഴ് മത്സരങ്ങള്‍ക്ക് ശേഷം ബെംഗളൂരു എഫ്‌സി വിജയമറിഞ്ഞു. ആറ് ഗോള്‍ പിറന്ന ത്രില്ലറില്‍ ചെന്നൈയിന്‍ എഫ്‌സിയെയാണ് ബെംഗളൂരു കീഴടക്കിയത്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബെംഗളൂരുവിന്‍റെ വിജയം.
മത്സരത്തിന്‍റെ നാലാം മിനിട്ടില്‍ തന്നെ ഗോള്‍ വഴങ്ങിയടത്തു നിന്നാണ് ബെംഗളൂരുവിന്‍റെ ഗംഭീര തിരിച്ച് വരവ്. മിർലൻ മുർസയെവാണ് കളിയുടെ തുടക്കത്തില്‍ തന്നെ ചെന്നൈയിനെ മുന്നിലെത്തിച്ചത്.
എന്നാല്‍ 38ാം മിനിട്ടില്‍ പെനാൽറ്റിയിലൂടെ ക്ലെയ്റ്റൺ സിൽവ ബെംഗളൂരുവിനെ ഒപ്പമെത്തിച്ചു. തുടര്‍ന്ന് 43ാം മിനിട്ടില്‍ അലൻ കോസ്റ്റയിലൂടെ ബെംഗളൂരു ലീഡെടുത്തു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റഹീം അലിയിലൂടെ ചെന്നൈയിന്‍ സമനില നേടി.
70ാം മിനിട്ടില്‍ ഉദാന്ത സിങ്ങിന്‍റേയും 74ാം മിനിറ്റിൽ പ്രതിക് ചൗധരിയുടേയും ഗോളിന് ചെന്നൈയിന് മറുപടിയില്ലാതെ വന്നതോടെ മത്സരം ബെംഗളൂരുവിനൊപ്പം നിന്നു.
ജയത്തോടെ 9 മത്സരങ്ങളിൽ നിന്ന് 9 പോയന്‍റുമായി ബെംഗളൂരു എട്ടാം സ്ഥാനത്തെത്തി. രണ്ട് വിജയങ്ങളും മൂന്ന് സമനിലയും നാല് തോല്‍വിയുമാണ് സംഘത്തിന്‍റെ പട്ടികയിലുള്ളത്.
അതേസമയം ചെന്നൈയില്‍ ആറാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ 11 പോയിന്‍റാണ് സംഘത്തിനുള്ളത്. മൂന്ന് വീതം വിജയവും തോല്‍വിയും രണ്ട് സമനിലയുമാണ് സംഘത്തിനുള്ളത്.