സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് മേല്‍ക്കൈ. മൂന്നാം ദിനം രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യ സ്റ്റമ്പെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെന്ന നിലയിലാണ്. ആദ്യ ഇന്നിങ്സില്‍ 327 റണ്‍സ് നേടിയ സന്ദര്‍ശകര്‍ ഒന്നാം ഇന്നിങ്സിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 197 റണ്‍സിന് എറിഞ്ഞിട്ടിരുന്നു.
ഇതോടെ സന്ദര്‍ശകര്‍ക്ക് 146 റണ്‍സിന്‍റെ ലീഡായി. 14 പന്തില്‍ 4 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മാർകോ ജാൻസണാണ് മായങ്കിനെ പുറത്താക്കിയത്. കെഎല്‍ രാഹുലിനൊപ്പം (5) ശാര്‍ദുല്‍ താക്കൂറാണ് (4) പുറത്താവാതെ നില്‍ക്കുന്നത്.
നേരത്തെ 16 ഓവറില്‍ 44 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ 197 റണ്‍സില്‍ ഒതുക്കിയത്. ജസ്പ്രീത് ബുംറയും ശര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് സ്വന്തമാക്കി.
103 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത ടെംബ ബവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഡീന്‍ എല്‍ഗാര്‍ (1), കീഗന്‍ പീറ്റേഴ്‌സണ്‍ (15), എയ്ഡന്‍ മാര്‍ക്രം (13), റസ്സി വാന്‍ ഡെര്‍ ദസ്സന്‍ (3), ക്വിൻറൺ ഡി കോക്ക് (34), വിയാൻ മൾഡർ (12), മാർകോ ജാൻസൺ(19), കേശവ് മഹാരാജ് (12), കഗിസോ റബാദ (25) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ലുംഗി എൻഗിഡി പുറത്താവാതെ നിന്നു.
അതേസമയം രണ്ടാം ദിനം മഴയെടുത്ത മത്സരത്തിന്‍റെ മൂന്നാം ദിനം മൂന്നിന് 272 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 55 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായത്. ലുംഗി എന്‍ഗിഡിയുടെ ആറ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്.24 ഓവറില്‍ 71 റണ്‍സ് വഴങ്ങിയാണ് താരം ആറ് വിക്കറ്റുകള്‍ വീഴ്‌ത്തിയത്. 26 ഓവറില്‍ 72 റണ്‍സ് വഴങ്ങി കഗിസോ റബാദ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. മാർക്കോ ജാൻസൻ ശേഷിക്കുന്ന ഒരു വിക്കറ്റും നേടി.
123 റണ്‍സ് നേടിയ കെഎല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മായങ്ക് അഗര്‍വാള്‍ (60), അജിങ്ക്യ രഹാനെ (48), വിരാട് കോലി (35) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്കോറര്‍മാര്‍.ചേതേശ്വര്‍ പൂജാര (0), റിഷഭ് പന്ത് (8), ആര്‍ അശ്വിന്‍ (4), ശാര്‍ദുല്‍ താക്കൂര്‍ (4), മുഹമ്മദ് ഷമി (8), ജസ്‌പ്രീത് ബുംറ (14) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. മുഹമ്മദ് സിറാജ് പുറത്താവാതെ നിന്നു.