കറാച്ചി: ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനെതിരെ പാകിസ്ഥാന്‍ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്. തന്‍റെ പ്രതിഭയോട് ശുഭ്‌മാന്‍ ഗില്‍ നീതി പുലര്‍ത്തുന്നില്ലെന്നാണ് സല്‍മാന്‍ ബട്ട് തുറന്നടിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലും അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ടി20യിലും താരത്തിന് മികവ് പുലര്‍ത്താന്‍ കഴിയാത്തതിന്‍റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാന്‍ മുന്‍ നായകന്‍റെ വാക്കുകള്‍.
ശുഭ്‌മാന്‍ ഗില്‍ തന്‍റെ ശൈലിയില്‍ തന്നെ ബാറ്റ് ചെയ്യണമെന്നും സല്‍മാന്‍ ബട്ട് പറഞ്ഞു. (Salman Butt Criticizes Shubman Gill). "കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ ശുഭ്‌മാൻ ഗിൽ തന്‍റെ പ്രതിഭയോട് അനീതി കാണിച്ചുവെന്നാണ് ഞാൻ കരുതുന്നത്. അവൻ ഏറെ മികച്ച താരമാണ്. തന്‍റെ കഴിവ് എന്താണെന്ന് അവന്‍ കാണിച്ച് തന്നിട്ടുമുണ്ട്.
അഫ്‌ഗാനെതിരെ അവന്‍ ഇരുപതിന് മുകളില്‍ റണ്‍സ് നേടുന്നു. പിന്നീട് അനാവശ്യ ഷോട്ട് കളിച്ച് പുറത്താവുന്നു. കഴിഞ്ഞ വര്‍ഷം ഏറെ റണ്‍സടിച്ച് കൂട്ടുമ്പോള്‍ അവന്‍റെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ ഒരു പിഴവുണ്ടായിരുന്നില്ല.
തന്‍റെ ശൈലിയില്‍ ബാറ്റ് ചെയ്യുന്നത് തുടരുകയാണ് അവന്‍ ചെയ്യേണ്ടത്. സ്‌പെഷ്യലായി ഒന്നും തന്നെ ചെയ്യേണ്ടതില്ല എന്നാണ് ഞാന്‍ പറയുന്നത്. ഇനി ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററാണെങ്കിലും എല്ലാ ബോളുകളും താനിഷ്‌ടപ്പെടുന്നത് പോലെ കളിക്കാന്‍ കഴിയില്ല എന്നത് അവന്‍ മനസിലാക്കേണ്ടതുണ്ട്. പന്തിനോട് കല്‍പ്പിക്കുന്നതിന് പകരം അതിനോട് പ്രതികരിക്കുകയാണ് വേണ്ടത്.
അതായത് ഒരോ പന്തും മനസിലാക്കി തന്നെ കളിക്കേണ്ടതുണ്ട്"- സല്‍മാന്‍ ബട്ട് പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലിലാണ് പാകിസ്ഥാന്‍ മുന്‍ നായകന്‍റെ പ്രതികരണം.
മൊഹാലിയില്‍ അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ (India vs Afghanistan) യശസ്വി ജയ്‌സ്വാളിന്‍റെ അഭാവത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറുടെ റോളിലായിരുന്നു ശുഭ്‌മാന്‍ ഗില്‍ കളിക്കാനിറങ്ങിയത്. 12 പന്തുകളില്‍ 23 റണ്‍സായിരുന്നു സമ്പാദ്യം. ഇന്‍ഡോറില്‍ ഗില്ലിന് പകരം പ്ലേയിങ് ഇലവനിലെത്തിയ യശസ്വി ജയ്‌സ്വാള്‍ അര്‍ധ സെഞ്ചുറിയുമായാണ് തിളങ്ങിയത്. ഇതോടെ ടീമില്‍ തന്‍റെ സ്ഥാനമുറപ്പിക്കാനും ജയ്‌സ്വാളിന് കഴിഞ്ഞു.
അഫ്‌ഗാനെതിരായ പരമ്പരയിലെ അവസാനത്തേയും മൂന്നാമത്തേയും ടി20 ഇന്നാണ് നടക്കുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് കളി തുടങ്ങുക. ബെംഗളൂരുവിലും മത്സരം പിടിച്ചാല്‍ ആദ്യ രണ്ട് ടി20കളും വിജയിച്ച ഇന്ത്യയ്‌ക്ക് പരമ്പരയില്‍ അഫ്‌ഗാനിസ്ഥാനെ വൈറ്റ്‌വാഷ് ചെയ്യാം.
ALSO READ: ഒരൊറ്റ മത്സരം കൊണ്ട് വിലയിരുത്തുന്നത് തെറ്റ്; സഞ്‌ജുവിന്‍റെ കരിയറിനെ കുറിച്ച് ആകാശ് ചോപ്ര
ഇന്ത്യ സ്‌ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, റിങ്കു സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, തിലക് വർമ, വാഷിങ്ടൻ സുന്ദർ, അക്‌സർ പട്ടേൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്‌ദീപ് സിങ്, ആവേശ് ഖാൻ, മുകേഷ് കുമാർ (India Squad for T20I Series).
അഫ്‌ഗാനിസ്ഥാന്‍ സ്‌ക്വാഡ്: ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റന്‍), റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), ഇക്രാം അലിഖിൽ (വിക്കറ്റ് കീപ്പര്‍), കരീം ജനത്, അഷ്‌മർ ജനാത്, അസ്മുള്ള ഒമർസായി, ഷറഫുദ്ദീൻ അഷ്‌റഫ്, മുജീബ് ഉർ റഹ്മാൻ, ഹസ്രത്തുള്ള സസായി, റഹ്മത്ത് ഷാ, നജിബുള്ള സദ്രാൻ, മുഹമ്മദ് നബി, ഫസൽ ഹഖ് ഫാറൂഖി, ഫരീദ് അഹമ്മദ്, നവീൻ ഉൽ ഹഖ്, നൂർ അഹമ്മദ്, മുഹമ്മദ് സലീം, ഖായിസ് അഹമ്മദ്, ഗുൽബാദിൻ നയിബ് (Afghanistan Squad for T20I).