ഹൈദരാബാദ് : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ശ്രീലങ്കയ്‌ക്കെതിരെ പാകിസ്ഥാന്‍ ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രാജീവ് ഗാന്ധി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇവിടെ നടന്ന കഴിഞ്ഞ മത്സരത്തില്‍ രണ്ടാം പകുതിയിൽ ബോളർമാർക്ക് ചില സഹായങ്ങൾ ഉണ്ടായിരുന്നതായി ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഒരു മത്സരത്തില്‍ ശ്രീലങ്ക ഒരു മാറ്റം വരുത്തിയിട്ടുണ്ട്. കസുൻ രജിത പുറത്തായപ്പോള്‍ തീക്ഷണയാണ് പ്ലെയിങ് ഇലവനില്‍ എത്തിയത്. നെതര്‍ലന്‍ഡ്‌സിനെതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലെയിങ് ഇലവനില്‍ ഒരു മാറ്റം വരുത്തിയതായി പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം അറിയിച്ചു. ഫഖര്‍ സമാന് പകരം ഷഫീഖാണ് ടീമിലെത്തിയത്.
പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍ : അബ്‌ദുള്ള ഷഫീഖ്, ഇമാം ഉൾ ഹഖ്, ബാബർ അസം(സി), മുഹമ്മദ് റിസ്‌വാൻ(ഡബ്ല്യു), സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ, ഹസൻ അലി, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്.
ശ്രീലങ്ക (പ്ലെയിങ് ഇലവൻ) : പാത്തും നിസ്സാങ്ക, കുശാല്‍ പെരേര, കുശാൽ മെൻഡിസ്(ഡബ്ല്യു), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ദസുൻ ഷനക(സി), ദുനിത് വെല്ലാലഗെ, മഹീഷ് തീക്ഷണ, മതീഷ പതിരണ, ദിൽഷൻ മധുഷങ്ക.
ഏകദിന ലോകകപ്പില്‍ ശ്രീലങ്ക ആദ്യ ജയം തേടുമ്പോള്‍ വിജയത്തുടര്‍ച്ചയാണ് പാകിസ്ഥാന്‍ ലക്ഷ്യം വയ്‌ക്കുന്നത്. ഹൈദരാബാദില്‍ തന്നെ നടന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 81 റണ്‍സിനായിരുന്നു പാകിസ്ഥാന്‍ തോല്‍പ്പിച്ചത്. ക്യാപ്റ്റന്‍ ബാബര്‍ അസം പരാജയപ്പെട്ട മത്സരത്തില്‍ മുഹമ്മദ് റിസ്‌വാനും സൗദ് ഷക്കീലും ചേര്‍ന്നായിരുന്നു പാക് ടീമിനായി റണ്ണടിച്ചത്. ബോളിങ് നിരയില്‍ ഹാരിസ് റൗഫിന്‍റെയും ഹസന്‍ അലിയുടെയും പ്രകടനം നിര്‍ണായകമായി.
മറുവശത്ത് ദക്ഷിണാഫ്രിക്കയോട് 102 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വിയായിരുന്നു ശ്രീലങ്ക വഴങ്ങിയത്. ടീമിലെ പ്രധാന ബോളര്‍മാരെല്ലാം തന്നെ പ്രോട്ടീസ് ബാറ്റര്‍മാരുടെ തല്ലുവാങ്ങി. ഇതോടെ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 428 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്ക നേടിയത്. മറുപടി ബാറ്റിങ്ങില്‍ കുശാല്‍ മെന്‍ഡിസ്, ചരിത് അസലങ്ക, ക്യാപ്റ്റന്‍ ദസുന്‍ ഷനക എന്നിവര്‍ അര്‍ധ സെഞ്ചുറി നേടിയതാണ് തോല്‍വി ഭാരം ഇത്രയെങ്കിലും കുറച്ചത്.
ഇന്ന് ഹൈദരാബാദില്‍ വമ്പന്‍ തിരിച്ചുവരവാണ് ഷനകയുടെ സംഘം ലക്ഷ്യം വയ്‌ക്കുന്നത്. ഇതിനപ്പുറം ലോകകപ്പ് വേദിയില്‍ പാകിസ്ഥാനോട് പലകുറിയായുള്ള കണക്ക് തീര്‍ക്കാനും ശ്രീലങ്കയ്‌ക്കുണ്ട്. ചരിത്രത്തില്‍ ഇതേവരെ എട്ട് തവണയാണ് ലോകകപ്പില്‍ പാകിസ്ഥാന്‍- ശ്രീലങ്ക ടീമുകള്‍ നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ ഒരൊറ്റ മത്സരത്തില്‍ പോലും പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ശ്രീലങ്കയ്‌ക്ക് കഴിഞ്ഞിട്ടില്ല. ഏഴ് മത്സരങ്ങളില്‍ പാകിസ്ഥാന്‍ വിജയിച്ചപ്പോള്‍ ഒരു മത്സരം ഉപേക്ഷിക്കുകയായിരുന്നു.
ALSO READ: Shubman Gill Discharged ശുഭ്‌മാന്‍ ഗില്‍ ആശുപത്രി വിട്ടു; നിരീക്ഷണത്തില്‍ തുടരും
ലൈവായി മത്സരം കാണാന്‍ (Where to watch New Zealand vs Netherlands Cricket World Cup 2023 match): ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുകളിലൂടെയാണ് ഏകദിന ലോകകപ്പിലെ പാകിസ്ഥാന്‍ vs ശ്രീലങ്ക മത്സരം തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ ആപ്പിലും വെബ്‌സൈറ്റിലും ഈ മത്സരം കാണാം.