ന്യൂഡല്‍ഹി: ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ (എല്‍എല്‍സി) രണ്ടാം പതിപ്പിലെ ആദ്യ മത്സരം സെപ്റ്റംബര്‍ 16ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുമെന്ന് സംഘാടകര്‍. ഇന്ത്യ മഹാരാജാസും വേൾഡ് ജയന്‍റ്‌സും തമ്മിലുള്ള മത്സരം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷിക ആഘോഷത്തിന് സമർപ്പിക്കുന്നതായി എല്‍എല്‍സി കമ്മിഷണർ രവി ശാസ്‌ത്രി പറഞ്ഞു.
"രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നത് നമുക്കെല്ലാം അഭിമാനകരമായ നിമിഷമാണ്. അഭിമാനമുള്ള ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ, ഈ വർഷത്തെ ലീഗ് സ്വാതന്ത്ര്യ ആഘോഷത്തിന്‍റെ 75-ാം വാർഷികത്തിന് സമർപ്പിക്കാൻ തീരുമാനിച്ച വിവരം പങ്കുവെക്കുന്നതിൽ വളരെയധികം സംതൃപ്തനാണ്" രവി ശാസ്ത്രി പ്രസ്താവനയിൽ പറഞ്ഞു.
മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിയാണ് ഇന്ത്യ മഹാരാജാസിനെ നയിക്കുന്നത്. ഇംഗ്ലണ്ടിനെ 2019ലെ ലോക കിരീടത്തിലേക്ക് നയിച്ച ഇയാൻ മോർഗന് കീഴിലാണ് വേൾഡ് ജയന്‍റ്‌സ് കളിക്കുന്നത്. തുടര്‍ന്നുള്ള മത്സരങ്ങള്‍ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 8 വരെയാണ് നടക്കുന്നത്.
ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള ടൂര്‍ണമെന്‍റില്‍ നാല് ടീമുകളാണ് പങ്കെടുക്കുന്നത്. 22 ദിവസങ്ങളിലായി 15 മത്സരങ്ങളാണ് ഈ സീസണിൽ നടക്കുക. ഒമാനിലാണ് ടൂര്‍ണമെന്‍റിന്‍റെ ആദ്യ പതിപ്പ് നടന്നത്. ഇന്ത്യയില്‍ നിന്നും ലഭിച്ച ആരാധക പിന്തുണയെ തുടര്‍ന്നാണ് ലീഗ് ഇന്ത്യയിലെക്ക് മാറ്റിയതെന്ന് സംഘാടകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ മഹാരാജാസ്: സൗരവ് ഗാംഗുലി (സി), വീരേന്ദർ സെവാഗ്, മുഹമ്മദ് കൈഫ്, യൂസഫ് പഠാൻ, എസ് ബദരീനാഥ്, ഇർഫാൻ പഠാൻ, പാർഥിവ് പട്ടേൽ, സ്റ്റുവർട്ട് ബിന്നി, എസ് ശ്രീശാന്ത്, ഹർഭജൻ സിങ്, നമൻ ഓജ, അശോക് ഡിൻഡ, പ്രഗ്യാൻ ഓജ, അജയ് ജഡേജ, അര്‍പി സിങ്, ജോഗീന്ദർ ശർമ്മ.
വേൾഡ് ജയന്‍റ്‌സ്: ഇയാൻ മോർഗൻ (സി), ലെൻഡ്ൽ സിമ്മൺസ്, ഹെർഷൽ ഗിബ്‌സ്, ജാക്ക് കാലിസ്, സനത് ജയസൂര്യ, മാറ്റ് പ്രയർ, നഥാൻ മക്കല്ലം, ജോൺടി റോഡ്‌സ്, മുത്തയ്യ മുരളീധരൻ, ഡെയ്ൽ സ്റ്റെയ്ൻ, ഹാമിൽട്ടൺ മസകാഡ്‌സ, മഷ്‌റഫെ മൊർത്താസ, അസ്ഗർ അഫ്ഗാൻ, മിച്ചൽ ജോൺസൺ, ബ്രെറ്റ് ലീ, കെവിൻ ഒബ്രിയാൻ, ദിനേഷ് രാംദിൻ.