ഇന്‍ഡോര്‍: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയില്ലാതെയാണ് ഇന്ത്യ കളിക്കുന്നത് (Jasprit Bumrah Ruled Out Of 2nd ODI India vs Australia) . ആദ്യ മത്സരത്തിന് ഇറങ്ങിയ ബുംറയ്‌ക്ക് ഇതോടെ എന്തുപറ്റിയെന്ന ആശങ്കയിലായിരുന്നു ആരാധകര്‍. എന്നാല്‍ ആരാധകരുടെ ആശങ്കകളെല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ് ബിസിസിഐ.
29-കാരനായ ബുംറയ്‌ക്ക് ചെറിയ ഇടവേള അനുവദിച്ചതായി ബിസിസിഐ (BCCI) അറിയിച്ചു. ഒന്നാം ഏകദിനത്തിന് ശേഷം തന്‍റെ കുടുംബത്തെ കാണാനാണ് ജസ്‌പ്രീത് ബുംറ (Jasprit Bumrah) ഇന്ത്യന്‍ ക്യാമ്പ് വിട്ടത്. ഇതോടെ പകരക്കാരനായി മുകേഷ് കുമാറിനെ സ്‌ക്വാഡില്‍ ചേര്‍ത്തതായും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട് (Mukesh Kumar replaced Jasprit Bumrah). രാജ്‌കോട്ടില്‍ നടക്കുന്ന മൂന്നാം ഏകദിനത്തിനായി ബുംറ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും.
മുകേഷ് കുമാര്‍ സ്‌ക്വാഡിന്‍റെ ഭാഗമായെങ്കിലും പ്രസിദ്ധ് കൃഷ്‌ണയാണ് (Prasidh Krishna) പ്ലേയിങ് ഇലവനില്‍ ബുംറയുടെ പകരക്കാരനായത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റു ചെയ്യുകയാണ്. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഓസീസ് മൂന്ന് മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. അലക്‌സ് ക്യാരി, ജോഷ് ഹെയ്‌സല്‍വുഡ്, സ്പെൻസർ ജോൺസൺ എന്നിവരാണ് ടീമിലെത്തിയത്. മിച്ചൽ മാർഷ്, പാറ്റ് കമ്മിന്‍സ്, മാർക്കസ് സ്റ്റോയിനിസ് എന്നിവര്‍ പുറത്തായി.
ഇന്ത്യ (പ്ലെയിംഗ് ഇലവൻ India Playing XI against Australia ): ശുഭ്‌മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (സി/ഡബ്ല്യു), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ.
ഓസ്‌ട്രേലിയ (പ്ലെയിംഗ് ഇലവൻ Australia Playing XI against India): ഡേവിഡ് വാർണർ, മാത്യു ഷോർട്ട്, സ്‌റ്റീവ് സ്മിത്ത് (സി), മാർനസ് ലെബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ്, അലക്‌സ് കാരി (ഡബ്ല്യു), കാമറൂൺ ഗ്രീൻ, സീൻ ആബട്ട്, ആദം സാംപ, ജോഷ് ഹെയ്‌സല്‍വുഡ്, സ്പെൻസർ ജോൺസൺ
അതേമയം പരിക്കിനെ തുടര്‍ന്ന് ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം അടുത്തിടെയാണ് ജസ്‌പ്രീത് ബുംറ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. അടുത്തമാസം അരംഭിക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണിത്. അവസാന ഏകദിനത്തിനായി ആദ്യ രണ്ട് മത്സരങ്ങളില്‍ വിശ്രമം അനുവദിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവരും മടങ്ങിയെത്തുന്നുണ്ട്.