ജയ്‌പൂര്‍ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) രാജസ്ഥാന്‍ റോയല്‍സിനെ കുഞ്ഞന്‍ ടോട്ടലില്‍ എറിഞ്ഞൊതുക്കി ഗുജറാത്ത് ടൈറ്റന്‍സ്. നിര്‍ണായക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 17.5 ഓവറില്‍ 118 റണ്‍സിന് ഓള്‍ഔട്ടായി. വിക്കറ്റ് നഷ്‌ടപ്പെടുത്താന്‍ രാജസ്ഥാന്‍ താരങ്ങള്‍ മത്സരിച്ചപ്പോള്‍ നായകന്‍ സഞ്ജു സാംസണ്‍ (30 റണ്‍സ്) രാജസ്ഥാന്‍റെ ടോപ് സ്‌കോററായി.
ഗുജറാത്ത് ടൈറ്റന്‍സിനായി റാഷിദ് ഖാന്‍ മൂന്നും നൂര്‍ അഹമ്മദ് രണ്ടും വിക്കറ്റുകള്‍ നേടി. ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റില്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. മോശം തുടക്കമായിരുന്നു രാജസ്ഥാന്‍റേത്.
ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ സംഘത്തിന് ജോസ് ബട്‌ലറെ (6 പന്തില്‍ 8) നഷ്‌ടമായി. ഹാര്‍ദിക്കിനെതിരെ തുടര്‍ച്ചയായ രണ്ട് ബൗണ്ടറികള്‍ നേടിയ ബട്‌ലറെ തൊട്ടടുത്ത പന്തില്‍ ഷോര്‍ട്ട് തേഡ്‌മാനില്‍ മോഹിത് ശര്‍മ പിടികൂടുകയായിരുന്നു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സഞ്‌ജു സാംസണിനൊപ്പം ഇന്നിങ്‌സ് മുന്നോട്ട് നയിക്കുന്നതിടെ ആറാം ഓവറിലെ ആദ്യ പന്തില്‍ യശസ്വി ജയ്‌സ്വാള്‍ (11 പന്തില്‍ 14) റണ്ണൗട്ടാവുക കൂടി ചെയ്‌തതോടെ പവര്‍പ്ലേ പൂര്‍ത്തിയായപ്പോള്‍ 50/2 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍.
തൊട്ടടുത്ത ഓവറില്‍ സഞ്ജുവും മടങ്ങിയതോടെ രാജസ്ഥാന്‍ കൂടുതല്‍ പ്രതിരോധത്തിലായി. മികച്ച തുടക്കം ലഭിച്ച സഞ്‌ജു ജോഷ്വ ലിറ്റിന്‍റെ പന്തില്‍ അലക്ഷ്യമായി കളിച്ച് വിക്കറ്റ് തുലയ്‌ക്കുകയായിരുന്നു. 20 പന്തില്‍ നാല് ഫോറുകളും ഒരു സിക്‌സും സഹിതം 30 റണ്‍സെടുത്ത രാജസ്ഥാന്‍ നായകനെ ഹാര്‍ദിക് പാണ്ഡ്യയാണ് പിടികൂടിയത്.
നാലാം നമ്പറിലെത്തിയ ദേവ്‌ദത്ത് പടിക്കല്‍ ഒരറ്റത്ത് ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും ആര്‍ അശ്വിനും (6 പന്തില്‍ 2) റിയാന്‍ പരാഗും (4 പന്തില്‍ 4) നിരാശപ്പെടുത്തി. ഇരുവരേയും റാഷിദ് ഖാനാണ് മടക്കി അയച്ചത്. അശ്വിന്‍ ബൗള്‍ഡായപ്പോള്‍ ഇംപാക്‌ട് പ്ലെയറായെത്തിയ റിയാന്‍ പരാഗ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. പിന്നാലെ പടിക്കലിന്‍റെ (12 പന്തില്‍ 12) ചെറുത്ത് നില്‍പ്പ് നൂര്‍ അഹമ്മദ് അവസാനിപ്പിച്ചു. ഈ സമയം 11.3 ഓവറില്‍ 77/6 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍.
പിന്നീട് ക്രീസിലൊന്നിച്ച ഷിമ്രോൺ ഹെറ്റ്‌മെയർ, ധ്രുവ് ജുറൽ സഖ്യത്തില്‍ രാജസ്ഥാന് പ്രതീക്ഷയുണ്ടായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയോടെ തുടങ്ങിയെങ്കിലും ജുറിന് (8 പന്തില്‍ 9) പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. നൂര്‍ അഹമ്മദിനായിരുന്നു വിക്കറ്റ്.
പിന്നാലെ ഹെറ്റ്‌മയറെ (13 പന്തില്‍ 7) മടക്കിയ റാഷിദ് രാജസ്ഥാന്‍റെ പ്രതീക്ഷ അവസാനിപ്പിച്ചു. ഇതോടെ 14.1 ഓവറില്‍ 96/8 എന്ന നിലയിലേക്ക് രാജസ്ഥാന്‍ തകര്‍ന്നു. തുടര്‍ന്ന് 17-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ ട്രെന്‍ഡ് ബോള്‍ട്ടിനെ (11 പന്തില്‍ 15) ഷമി ബൗള്‍ഡാക്കുകയും തൊട്ടടുത്ത ഓവറില്‍ ആദം സാംപ (9 പന്തില്‍ 7) റണ്ണൗട്ടാവുക കൂടി ചെയ്‌തതോടെ രാജസ്ഥാന്‍ ഇന്നിങ്‌സിന് തിരശ്ശീല വീഴുകയായിരുന്നു.