മൊഹാലി : ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്ത് പഞ്ചാബ് കിങ്‌സ്. ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 214 റണ്‍സാണ് അടിച്ച് കൂട്ടിയത്. മുംബൈ ബോളര്‍മാരെ തല്ലിക്കൂട്ടിയ ലിവിങ്സ്റ്റണും ജിതേഷ് ശര്‍മയുമാണ് പഞ്ചാബിനെ കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത്.
നാലാം വിക്കറ്റില്‍ അപരാജിതരായി നിന്ന ഇരുവരും 53 പന്തുകളില്‍ നിന്നായി 119 റണ്‍സാണ് നേടിയത്. ഡെത്ത് ഓവറുകളില്‍ അടിവാങ്ങുന്ന പതിവ് പല്ലവി ആവര്‍ത്തിച്ച മുംബൈ ബോളര്‍മാര്‍ അവസാന 10 ഓവറില്‍ 136 റണ്‍സാണ് വിട്ടുകൊടുത്തത്. ഭേദപ്പെട്ട തുക്കമായിരുന്നു പഞ്ചാബ് കിങ്‌സിന് ലഭിച്ചത്.
മത്സരത്തിന്‍റെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ പ്രഭ്‌സിമ്രാൻ സിങ്ങിനെ സംഘത്തിന് നഷ്‌ടമായിരുന്നു.7 പന്തില്‍ 9 റണ്‍സെടുത്ത പ്രഭ്‌സിമ്രാനെ ആര്‍ഷാദ് ഖാന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച ശിഖര്‍ ധവാനും മാത്യു ഷോര്‍ട്ടും ചേര്‍ന്ന് പവര്‍പ്ലേ പിന്നിടുമ്പോള്‍ പഞ്ചാബിനെ 50/1 എന്ന നിലയില്‍ എത്തിച്ചു.
ഏഴാം ഓവറില്‍ ധവാനെ പിടികൂടാനുള്ള അവസരം ബാക്ക്‌വാര്‍ഡ് പോയിന്‍റില്‍ ആര്‍ച്ചര്‍ നഷ്‌ടപ്പെടുത്തി. പക്ഷേ തൊട്ടടുത്ത ഓവറില്‍ തന്നെ ധവാന്‍ (20 പന്തില്‍ 30) വീണു. പിയൂഷ് ചൗളയെ ആക്രമിക്കാന്‍ ക്രീസ് വിട്ടിറങ്ങിയ പഞ്ചാബ് നായകനെ ഇഷാന്‍ കിഷന്‍ സ്‌റ്റംപ് ചെയ്യുകയായിരുന്നു. ഈ സമയം 7.2 ഓവറില്‍ 62/2 എന്ന നിലയിലായിരുന്നു പഞ്ചാബ്.
രണ്ടാം വിക്കറ്റില്‍ 49 റണ്‍സാണ് ധവാന്‍-ഷോര്‍ട്ട് സഖ്യം നേടിയത്. പിന്നാലെ പിയൂഷിന്‍റെ പന്തില്‍ ബൗള്‍ഡായി ഷോര്‍ട്ട് (26 പന്തില്‍ 27) മടങ്ങുമ്പോള്‍ 11.2 ഓവറില്‍ 95 റണ്‍സായിരുന്നു പഞ്ചാബ് ടോട്ടലിലുണ്ടായിരുന്നത്. തുടര്‍ന്ന് ഒന്നിച്ച ലിയാം ലിവിങ്‌സ്റ്റണും ജിതേഷ് ശര്‍മയും ചേര്‍ന്ന് മുംബൈ ബോളര്‍മാരെ കടന്നാക്രമിച്ചതോടെ പഞ്ചാബ് ടോട്ടല്‍ കുതിച്ചു.
മുംബൈ പേസര്‍മാരായ അര്‍ഷാദ് ഖാനും ജോഫ്ര ആര്‍ച്ചറുമാണ് കൂടുതല്‍ അടിവാങ്ങിയത്. 16-ാം ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ സംഘം 150 റണ്‍സ് പിന്നിട്ടിരുന്നു. തുടര്‍ന്ന് 32 പന്തുകളില്‍ നിന്നും ലിവിങ്സ്റ്റണ്‍ അര്‍ധ സെഞ്ചുറി തികച്ചു. 19-ാം ഓവര്‍ എറിയാനെത്തിയ അര്‍ച്ചറെ ഹാട്രിക് സിക്‌സോടെയാണ് ലിവിങ്‌സ്റ്റണ്‍ വരവേറ്റത്. ഇതടക്കം 27 റണ്‍സാണ് ആര്‍ച്ചര്‍ ഈ ഓവറില്‍ വഴങ്ങിയത്.
ഇതോടെ പഞ്ചാബ് 200 റണ്‍സും പിന്നിട്ടു. അവസാന ഓവറില്‍ ആകാശ് മധ്‌വാള്‍ ബൗണ്ടറി വഴങ്ങാത്തത് മുംബൈയ്‌ക്ക് ആശ്വാസമായി. 27 പന്തില്‍ 49 റണ്‍സുമായി ജിതേഷ് ശര്‍മയും 42 പന്തില്‍ 82 റണ്‍സുമായി ലിവിങ്‌സ്റ്റണും പുറത്താവാതെ നിന്നു.
മുംബൈക്കായി പിയൂഷ് ചൗള രണ്ട് വിക്കറ്റ് വീഴ്‌ത്തി. ആര്‍ഷാദ് ഖാന്‍ നാല് ഓവറില്‍ 48 റണ്‍സിന് ഒരു വിക്കറ്റ് നേടിയപ്പോള്‍ 56 റണ്‍സ് വഴങ്ങിയ ആര്‍ച്ചര്‍ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.