കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ ഹിമാലയന്‍ സ്‌കോര്‍ അടിച്ചെടുത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 235 റണ്‍സാണ് നേടിയത്. അജിങ്ക്യ രഹാനെ, ശിവം ദുബെ, ഡെവോണ്‍ കോണ്‍വേ എന്നിവരുടെ വെടിക്കെട്ട് അര്‍ധ സെഞ്ചുറി പ്രടനമാണ് ചെന്നൈയെ വമ്പന്‍ സ്‌കോറില്‍ എത്തിച്ചത്.
29 പന്തില്‍ 71 റണ്‍സുമായി പുറത്താവാതെ നിന്ന രഹാനെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. മിന്നും തുടക്കമായിരുന്നു ചെന്നൈക്ക് ഓപ്പണര്‍മായ റിതുരാജ് ഗെയ്‌ക്‌വാദ് - ഡെവോൺ കോൺവേ സഖ്യം നല്‍കിയത്. 7.3 ഓവര്‍ നീണ്ട ഒന്നാം വിക്കറ്റില്‍ 73 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. റിതുരാജ് ഗെയ്‌ക്‌വാദിനെ (20 പന്തില്‍ 35) ബൗള്‍ഡാക്കിയ സുയാഷ് ശര്‍മ്മയിരുന്നു കൊല്‍ക്കത്തയ്‌ക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്.
തുടര്‍ന്നെത്തിയ അജിങ്ക്യ രഹാനെയെ കൂട്ടുപിടിച്ച കോണ്‍വേ ചെന്നൈയെ മൂന്നോട്ട് നയിച്ചു. 10ാം ഓവറില്‍ 34 പന്തുകളില്‍ നിന്നും കോണ്‍വേ അര്‍ധ സെഞ്ച്വറി തികച്ചു. തുടര്‍ന്ന് 11ാം ഓവറില്‍ ചെന്നൈ 100 കടന്നു. തുടര്‍ന്ന് 13-ാം ഓവറിന്‍റെ ആദ്യ പന്തില്‍ കോണ്‍വെ മടങ്ങുമ്പോള്‍ 109 റണ്‍സായിരുന്നു ചെന്നൈക്ക് നേടാന്‍ കഴിഞ്ഞത്.
40 പന്തില്‍ നാല് ഫോറുകളും മൂന്ന് സിക്‌സും സഹിതം 56 റണ്‍സെടുത്ത കോണ്‍വേയെ വരുണ്‍ ചക്രവര്‍ത്തിയാണ് തിരിച്ചയച്ചത്. നാലാം നമ്പറിലെത്തിയ ശിവം ദുബെ തുടക്കം തൊട്ട് അടി തുടങ്ങിയതോടെ ടീമിന്‍റെ സ്‌കോര്‍ കുതിച്ചു. ഉമേഷ് യാദവ് എറിഞ്ഞ 14ാം ഓവറില്‍ രണ്ട് സിക്‌സുകളും രണ്ട് ഫോറുകളും സഹിതം 22 റണ്‍സാണ് ചെന്നൈ താരങ്ങള്‍ അടിച്ചുകൂട്ടിയത്. 15 ഓവറില്‍ ടീം സ്‌കോര്‍ 160ല്‍ എത്തി.
രണ്ട് ഓവറുകള്‍ക്കപ്പുറം 24 പന്തുകളില്‍ നിന്നും രഹാനെ അർധ സെഞ്ച്വറിയിലേക്കെത്തി. പിന്നാലെ 20 പന്തുകളില്‍ നിന്നും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ദുബെ തൊട്ടടുത്ത പന്തില്‍ മടങ്ങി. രണ്ട് ഫോറുകളും അഞ്ച് സിക്‌സും ഉള്‍പ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിങ്‌സ്. തുടര്‍ന്നെത്തിയ ജഡേജയ്‌ക്കൊപ്പം ചേര്‍ന്ന രഹാനെ അടിതുടര്‍ന്നു.
19ാം ഓവറിന്‍റെ നാലാം പന്തില്‍ ജഡേജ (8 പന്തില്‍ 18) മടങ്ങിയതോടെ അവസാന രണ്ട് പന്തുകള്‍ നേരിടാന്‍ ധോണിയെത്തി. തുടര്‍ന്ന് ലഭിച്ച ഫ്രീഹിറ്റ് മുതലാക്കാൻ താരത്തിന് കഴിഞ്ഞില്ല. ഒടുവില്‍ രഹാനെയും മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി ധോണിയും പുറത്താവാതെ നിന്നു. നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ നിതീഷ് റാണ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (പ്ലേയിങ് ഇലവന്‍): എൻ ജഗദീശൻ (വിക്കറ്റ് കീപ്പര്‍), ജേസൺ റോയ്, നിതീഷ് റാണ (ക്യാപ്റ്റന്‍), ആന്ദ്രെ റസ്സൽ, റിങ്കു സിങ്, സുനിൽ നരെയ്ൻ, ഡേവിഡ് വൈസ്, കുൽവന്ത് ഖെജ്‌രോലിയ, സുയാഷ് ശർമ, ഉമേഷ് യാദവ്, വരുൺ ചക്രവര്‍ത്തി.
ചെന്നൈ സൂപ്പർ കിങ്‌സ് (പ്ലേയിങ് ഇലവന്‍): റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, മൊയിൻ അലി, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍ ബാറ്റര്‍/ ക്യാപ്റ്റന്‍), മതീഷ പതിരണ, തുഷാർ ദേശ്‌പാണ്ഡെ, മഹീഷ് തീക്ഷണ.