മുംബൈ: ഐപിഎല്‍ വരും സീസണുകളിലേക്കുള്ള സംപ്രേഷണാവകാശത്തിനായുള്ള ലേലം നാളെ(ജൂണ്‍ 12) നടക്കും . 2023 മുതല്‍ 2027 വരെയുള്ള അഞ്ച് വർഷ കാലയളവിലേക്കാണ് ലേലം. ഒടിടി വമ്പന്മാരായ ആമസോണ്‍ പിന്മാറിയതോടെ സംപ്രേക്ഷണാവകാശം സ്വന്തമാക്കാന്‍ മത്സരിക്കുന്നവരില്‍ പ്രധാനികള്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പും, ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറുമാണ്.
വിവിധ രാജ്യങ്ങളിലേക്കുളള ടെലിവിഷന്‍ സംപ്രേഷണാവകാശവും, ഓണ്‍ലൈന്‍ സ്‌ട്രീമിങ് അവകാശവും സ്വന്തമാക്കുന്നതിനാണ് ലേലം. നിലവില്‍ ഓണ്‍ലൈന്‍ സ്‌ട്രീമിങ്ങിന്‍റെ അവകാശം ഹോട്ട്‌സ്റ്റാറിനാണ്. ടെലിവിഷൻ സംപ്രേഷണാവകാശം സ്റ്റാർ സ്‌പോർട്‌സിനാണ്
പത്ത് കമ്പനികളാണ് സ്‌ട്രീമിങ്, ടെലിവിഷന്‍ സംപ്രേക്ഷണം സ്വന്തമാക്കാനായി ഇപ്പോള്‍ രംഗത്തുള്ളത്. ഇതില്‍ റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18, വാള്‍ട്ട് ഡിസ്‌നിയുടെ കീഴിലുള്ള സ്റ്റാര്‍ ഗ്രൂപ്പ്, സീ ടിവി, സോണി എന്നിവരാണ് പ്രമുഖര്‍. വയാകോം 18ന് മറ്റുള്ളവരെക്കാള്‍ മുന്‍തൂക്കമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള യുടൂബ് ബിഡിനുള്ള അപേക്ഷ വാങ്ങിയെങ്കിലും ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐയുടെ റിപ്പോര്‍ട്ട്. നിലവില്‍ 74 മത്സരങ്ങളാണ് ഒരു സീസണില്‍ ഉണ്ടാവുകയെങ്കിലും അവസാന രണ്ടുവര്‍ഷം ഇത് 94 മത്സരങ്ങളായി ഉയരാൻ സാധ്യതയുണ്ട്.
നാല് വിഭാഗങ്ങളിലായാണ് സംപ്രേക്ഷണാവകാശം വിൽപന; എ വിഭാഗത്തില്‍ ഇന്ത്യയിലെ ടെലിവിഷന്‍ സംപ്രേക്ഷണാവകാശമാണ് ഉൾപ്പെടുന്നത്. ബി വിഭാഗത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഡിജിറ്റല്‍ സംപ്രേക്ഷണാവകാശവും, സി വിഭാഗത്തില്‍ തെരഞ്ഞെടുത്ത 18 മത്സരങ്ങളുടെ ഡിജിറ്റല്‍ സംപ്രേക്ഷണാവകാശവുമാണ് ഉണ്ടാവുക. ഡി വിഭാഗത്തിലാണ് ഇന്ത്യക്ക് പുറത്തെ ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേക്ഷണാവകാശമുള്ളത്.
ALSO READ: ഐപിഎൽ സംപ്രേക്ഷണവകാശം; ലേലത്തിൽ നിന്ന് പിൻമാറി ആമസോണ്‍, സ്വന്തമാക്കാൻ അംബാനി
ഡിജിറ്റല്‍ സംപ്രേക്ഷണത്തിന് മാത്രമായി ഡ്രീം 11, ടൈംസ് ഇന്‍റര്‍നെറ്റ്, ഫണ്‍ ഏഷ്യ, ഫാന്‍കോഡ് എന്നീ കമ്പനികളും വിദേശ സംപ്രേക്ഷണാവകാശം സ്വന്തമാക്കാനായി യുകെയിൽ നിന്നുള്ള സ്‌കൈ സ്‌പോര്‍ട്‌സ്, ദക്ഷിണാഫ്രിക്കൻ ചാനലായ സൂപ്പര്‍ സ്‌പോര്‍ട്‌സ് എന്നീ കമ്പനികളുമാണുള്ളത്. അഞ്ച് വര്‍ഷം മുമ്പ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് 16,347.50 കോടി രൂപ മുടക്കിയാണ് ടിവി, ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. ഇത്തവണ അത് 45000 കോടി രൂപ വരെയായി ഉയരാമെന്നാണ് വിലയിരുത്തല്‍.