മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വീഴ്‌ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പ്ലേ ഓഫില്‍. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ രണ്ട് റണ്‍സിനാണ് ലഖ്‌നൗ ജയം പിടിച്ചത്. ലഖ്‌നൗ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്തയ്‌ക്ക് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ (29 പന്തില്‍ 50), നിതീഷ് റാണ (22 പന്തില്‍ 42), സാം ബില്ലിങ്‌സ് (24 പന്തില്‍ 36), റിങ്കു സിങ് (15 പന്തിൽ 40), സുനിൽ നരെയ്ൻ (7 പന്തിൽ 21*) എന്നിവര്‍ പൊരുതിയെങ്കിലും കൊൽക്കത്തയെ രക്ഷിക്കാനായില്ല. വെങ്കിടേഷ് അയ്യര്‍ (4 പന്തില്‍ 0), അഭിജീത് തോമര്‍ (8 പന്തില്‍ 4), ആന്ദ്രേ റസ്സല്‍ (11 പന്തില്‍ 5), ഉമേഷ് യാദവ് (1 പന്തില്‍ 0) എന്നിവര്‍ നിരാശപ്പെടുത്തി.
ലഖ്‌നൗവിനായി മാര്‍ക്കസ് സ്‌റ്റോയ്‌നിസും മോഹ്‌സിന്‍ ഖാനും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. കൃഷ്‌ണപ്പ ഗൗതം, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ടോസ് നേടി ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ലഖ്‌നൗ 20 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 210 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ ക്വിന്‍റണ്‍ ഡികോക്ക് (70 പന്തില്‍ 140) കെഎല്‍ രാഹുല്‍ (51 പന്തില്‍ 68) എന്നിവരാണ് തകര്‍ത്താടിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്.
ഇന്നിങ്ങ്‌സിൽ 20 ഓവറും ബാറ്റ് ചെയ്‌ത ആദ്യ കൂട്ടുകെട്ടും ഇതാണ്. കൂടാതെ ലീഗ് ചരിത്രത്തില്‍ ഏതൊരു വിക്കറ്റിലേയും ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കൂട്ടുകെട്ടുകൂടിയാണ് ഡികോക്കും രാഹുലും ചേർന്ന് പടുത്തുയര്‍ത്തിയത്.
അതേസമയം കൊല്‍ക്കത്ത ബൗളര്‍മാരില്‍ ടിം സൗത്തി (നാല് ഓവറില്‍ 57), ആന്ദ്രേ റസല്‍ (മൂന്ന് ഓവറില്‍ 45) എന്നിവരാണ് കൂടുതല്‍ റണ്‍സ് വഴങ്ങിയത്. വരുണ്‍ ചക്രവര്‍ത്തി ( നാല് ഓവറില്‍ 38) ഉമേഷ് യാദവ് ( നാല് ഓവറില്‍ 34), സുനില്‍ നരെയ്‌ന്‍ ( നാല് ഓവറില്‍ 27). നിതീഷ് റാണ (ഒരോവറില്‍ 9) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
ജയത്തോടെ ഐപിഎല്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമാണ് ലഖ്‌നൗ. 14 മത്സരങ്ങളില്‍ ഒമ്പത് ജയത്തോടെ 16 പോയിന്‍റുമായാണ് സംഘം പ്ലേ ഓഫിലെത്തിയത്. അതേസയമം 14 മത്സരങ്ങളില്‍ അറ് ജയം മാത്രമുള്ള കൊല്‍ക്കത്ത നിലവിലെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.