മുംബൈ : ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ മലയാളി താരം സഞ്‌ജു സാംസണെ ഉള്‍പ്പെടുത്താതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. പതിവ് പോലെ ഇക്കാര്യത്തിലെ അതൃപ്‌തി പരസ്യമാക്കിയ ആരാധകര്‍ സെലക്‌ടര്‍മാരുടെ തീരുമാനത്തെ ചോദ്യം ചെയ്‌ത് രംഗത്തെത്തുകയും ചെയ്‌തിരുന്നു. ഒടുവില്‍ ടീമിന്‍റെ ഭാഗമായിരുന്ന ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായതോടെ സഞ്‌ജുവിന് വാതില്‍ തുറക്കപ്പെടുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ ശ്രേയസ് അയ്യര്‍ക്ക് പകരക്കാരനെ ആവശ്യമില്ലെന്നാണ് സെലക്‌ടര്‍മാര്‍ തീരുമാനമെടുത്തത്. ഇതോടെ സഞ്‌ജുവിനെ വീണ്ടും ബിസിസിഐ തഴഞ്ഞുവെന്ന വാദത്തിന് ആരാധകര്‍ കൂടുതല്‍ ഉറപ്പ് നല്‍കി. ഇന്ത്യയുടെ മുന്‍ ബാറ്ററും കമന്‍റേറ്ററുമായ ആകാശ് ചോപ്രയടക്കം ഇക്കാര്യത്തില്‍ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയതും ശ്രദ്ധേയമാണ്.
എന്നാല്‍ സഞ്‌ജുവിനെ മനഃപൂര്‍വം ഒഴിവാക്കിയതല്ലെന്നാണ് പേരുവെളിപ്പെടുത്താന്‍ താല്‍പ്പര്യപ്പെടാത്ത ഒരു ബിസിസിഐ ഒഫീഷ്യല്‍ പ്രതികരിച്ചിരിക്കുന്നത്. പരിക്കില്‍ നിന്നും മുക്തനായി പൂര്‍ണമായി ഫിറ്റ്നസ് വീണ്ടെടുക്കാന്‍ സഞ്‌ജു ഇപ്പോഴും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്. ഇക്കാരണത്താലാണ് ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഒന്നാം ഏകദിനത്തില്‍ നിന്നും താരത്തെ മാറ്റി നിര്‍ത്തിയതെന്നാണ് അദ്ദേഹം പറയുന്നത്.
![India vs Australia Sanju Samson Sanju Samson injury updates BCCI on Sanju Samson injury IND vs AUS ബിസിസിഐ സഞ്‌ജു സാംസണ്‍ സഞ്‌ജു സാംസണ്‍ ഫിറ്റ്‌നസ് അപ്‌ഡേറ്റ്സ് ഇന്ത്യ vs ഓസ്‌ട്രേലിയ ശ്രേയസ് അയ്യര്‍ Shreyas Iyer](https://etvbharatimages.akamaized.net/etvbharat/prod-images/18020956_th.jpg)
"പരിക്കിൽ നിന്ന് മോചിതനാവുന്ന സഞ്ജു സാംസണ്‍ ഇപ്പോഴും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്. ഇക്കാരണത്താലാണ് ഒന്നാം ഏകദിനത്തില്‍ നിന്നും സഞ്‌ജുവിനെ മാറ്റി നിര്‍ത്തിയത്. ശ്രേയസ് അയ്യര്‍ക്ക് പകരമായി സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സെലക്‌ടര്‍മാരാണ്.
എന്നാൽ ടൈറ്റ് ഷെഡ്യൂൾ കണക്കിലെടുക്കുമ്പോള്‍ രണ്ടാം ഏകദിനത്തിന് മുന്നേ സഞ്ജു പൂര്‍ണ ഫിറ്റാകന്‍ സാധ്യതയില്ല" - ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു. ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്‌ക്ക് എതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് സഞ്‌ജുവിന് പരിക്കേല്‍ക്കുന്നത്. മുംബൈയിലെ വാങ്കഡേയില്‍ നടന്ന മത്സരത്തില്‍ ബൗണ്ടറി തടഞ്ഞിടാനുള്ള ശ്രമത്തിനിടെ 28കാരന്‍റെ കാല്‍മുട്ടിനാണ് പരിക്കേറ്റത്.
ഡൈവ് ചെയ്‌ത സഞ്‌ജുവിന്‍റെ ഇടത് കാല്‍മുട്ട് നിലത്ത് ഇടിക്കുകയായിരുന്നു. ഇതോടെ പരമ്പരയില്‍ നിന്നും പുറത്തായ താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് ന്യൂസിലന്‍ഡിനെതിരായ വൈറ്റ് ബോള്‍ പരമ്പരയും സഞ്‌ജുവിന് നഷ്‌ടമായിരുന്നു.
ഫിറ്റ്നസ് പൂര്‍ണമായും വീണ്ടെടുത്തതിന് ശേഷം മാത്രം സഞ്ജുവിനെ കളിപ്പിച്ചാല്‍ മതിയെന്നാണ് നിലവില്‍ ബിസിസിഐയുടെ നിലപാട്. പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കാതെ ടീമിലേക്ക് മടങ്ങിയെത്തിയ ജസ്‌പ്രീത് ബുംറ, ദീപക് ചഹാര്‍ എന്നീ താരങ്ങള്‍ക്ക് പരിക്ക് വഷളായിരുന്നു. ഇതോടെ ആറ് മാസത്തിലേറെയായി ഇരു താരങ്ങളും ടീമിന് പുറത്താണ്.
ALSO READ: ഉജ്ജ്വലം...! ; കൊടിയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ രാഹുലിനെ പുകഴ്ത്തി വെങ്കടേഷ് പ്രസാദ്
ഈ ഉദാഹരണങ്ങള്‍ മുന്നില്‍ നില്‍ക്കെയാണ് സഞ്‌ജുവിന്‍റെ മടങ്ങിവരവിന് ബിസിസിഐ കൂടുതല്‍ സമയം നല്‍കുന്നത്. സമാനമായ രീതിയിലാണ് ബിസിസിഐ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിച്ചത്. കഴിഞ്ഞ ഏഷ്യ കപ്പിനിടെ പരിക്കേറ്റ ജഡേജ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലൂടെയാണ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയത്തിയത്.
പരമ്പരയ്‌ക്കുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയെങ്കിലും പൂര്‍ണ ഫിറ്റ്‌നസ് ഉണ്ടെങ്കില്‍ മാത്രമേ കളിപ്പിക്കുകയുള്ളൂവെന്ന് സെലക്‌ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം കാൽമുട്ടിന് പരിക്കേറ്റ സഞ്‌ജു സാംസൺ സുഖം പ്രാപിച്ചുവരികയാണെന്നും ഉടൻ തന്നെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയേക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.