മുംബൈ : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ കനത്ത തോല്‍വിയാണ് പാകിസ്ഥാന്‍ (India vs Pakistan) വഴങ്ങിയത്. ഇതിന് പിന്നാലെ ബിസിസിഐക്കെതിരെ വിമര്‍ശനം ഉന്നയിച്ച് പാകിസ്ഥാന്‍ ടീം ഡയറക്‌ടര്‍ മിക്കി ആര്‍തര്‍ (Micky Arthur) രംഗത്ത് എത്തിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന് ഒരു തരത്തിലുമുള്ള പിന്തുണയും ഉണ്ടായിരുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മത്സരത്തിനിടെ പാകിസ്ഥാനെ പിന്തുണയ്ക്കുന്ന 'ദില്‍ ദില്‍ പാകിസ്ഥാന്‍' എന്ന ഗാനം ഒരിക്കല്‍ പോലും കേട്ടില്ല. ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഒരു ഐസിസി ടൂര്‍ണമെന്‍റിന്‍റെ ഭാഗമായിരുന്നുവെന്ന് തനിക്ക് തോന്നിയിരുന്നില്ല. ഒരു ദ്വിരാഷ്‌ട്ര പരമ്പര മാത്രമാണ് എന്നാണ് തോന്നിയത് - എന്നായിരുന്നു മിക്കി ആര്‍തര്‍ പറഞ്ഞത്.
ഇപ്പോഴിതാ പാകിസ്ഥാന്‍ ടീം ഡയറക്‌ടറുടെ വിമര്‍ശനത്തിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra on Micky Arthur's Criticism). ഹൈദരാബാദിലെ ആരാധകര്‍ പാകിസ്ഥാന് പിന്തുണ നല്‍കിയതിനെക്കുറിച്ച് ശ്രീലങ്ക പരാതിപ്പെടുന്നത് കേട്ടിട്ടുണ്ടോയെന്നാണ് ആകാശ് ചോപ്ര ചോദിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ആകാശ് ചോപ്ര ഇതുസംബന്ധിച്ച് പ്രതികരണം നടത്തിയത്.
"ഹൈദരാബാദിലെ ആരാധകര്‍ പാകിസ്ഥാൻ ജീതേഗാ എന്ന് വിളിക്കുന്നതിനെ കുറിച്ച് ശ്രീലങ്ക പരാതിപ്പെടുന്നത് നമ്മൾ കേട്ടിട്ടുണ്ടോ?. നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഡിജെ മത്സരത്തിനിടയില്‍ ഒരിക്കലെങ്കിലും ദിൽ ദിൽ പാകിസ്ഥാൻ ഇട്ടിരുന്നുവെങ്കില്‍ ഞാന്‍ ശരിക്കും ആശ്ചര്യപ്പെടുമായിരുന്നു"- ഇന്ത്യയുടെ മുന്‍ താരം എക്‌സില്‍ കുറിച്ചു.

രണ്ട് സന്നാഹ മത്സരങ്ങളും ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലായിരുന്നു പാകിസ്ഥാന്‍ കളിച്ചത്. ഇവിടെ വലിയ പിന്തുണയായിരുന്നു ബാബര്‍ അസമിനും സംഘത്തിനും ക്രിക്കറ്റ് ആരാധകര്‍ നല്‍കിയത്.
വിഷയത്തില്‍ ടീം ഡയറക്‌ടര്‍ മിക്കി ആര്‍തര്‍ക്ക് സമാനമായ നിലപാടാണ് തനിക്കെന്ന് പാകിസ്ഥാന്‍ പരിശീലകന്‍ ഗ്രാന്‍റ് ബ്രാഡ്ബേണും (Grant Bradburn) പ്രതികരിച്ചിരുന്നു. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ പിന്തുണയ്‌ക്കുന്ന ആരും തന്നെ ഉണ്ടായിരുന്നില്ല. സ്റ്റേഡിയത്തിലേക്ക് പാകിസ്ഥാന്‍ ആരാധകര്‍ എത്താതിരുന്നത് ഏറെ നിര്‍ഭാഗ്യകരമാണെന്നും ഗ്രാന്‍റ് ബ്രാഡ്ബേണ്‍ പറഞ്ഞിരുന്നു.
അതേസമയം അഹമ്മദാബാദില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു. ക്യാപ്റ്റന്‍ ബാബര്‍ അസം (58 പന്തില്‍ 50), മുഹമ്മദ് റിസ്‌വാന്‍ (69 പന്തില്‍ 49), ഇമാം ഉല്‍ ഹഖ് (38 പന്തില്‍ 36) എന്നിവരാണ് പൊരുതിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 192 റണ്‍സെടുത്ത് വിജയം ഉറപ്പിച്ചു.
തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ആതിഥേയരെ മുന്നില്‍ നിന്നും നയിച്ചത്. 63 പന്തില്‍ 86 റണ്‍സായിരുന്നു താരം നേടിയത്. 62 പന്തില്‍ 53 റണ്‍സടിച്ച് പുറത്താവാതെ നിന്ന ശ്രേയസ് അയ്യരും തിളങ്ങി.