ഷാര്‍ജ: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ അഞ്ചില്‍ അഞ്ചിലും ജയിച്ച് പാകിസ്ഥാന്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയില്‍ പ്രവേശിച്ചു. അവസാന മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെ 72 റണ്‍സിനാണ് പാകിസ്ഥാന്‍ കീഴടക്കിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്‌കോട്‌ലന്‍ഡിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സ്‌കോര്‍: പാകിസ്ഥാന്‍ 189/4 (20), സ്‌കോട്‌ലന്‍ഡ് 117/6(20).
അര്‍ധ സെഞ്ചുറി നേടി പുറത്താവാതെ നിന്ന റിക്കി ബെറിങ്ടണാണ് സ്‌കോട്‌ലന്‍ഡിന്‍റെ ടോപ് സ്‌കോറര്‍. 37 പന്തുകളില്‍ 54 റണ്‍സാണ് താരം കണ്ടെത്തിയത്. ബെറിങ്ടണെ കൂടാതെ ജോര്‍ജ് മന്‍സി (17), മൈക്കല്‍ ലീസ്‌ക് (14) എന്നിവര്‍ മാത്രമാണ് സ്‌കോട്‌ലന്‍ഡ് നിരയില്‍ രണ്ടക്കം കടന്നത്. ക്യാപ്റ്റന്‍ കൈല്‍ കോട്ട്‌സര്‍ (9), മാത്യു ക്രോസ് (5), ഡൈലന്‍ ബഡ്ജ് (0), ക്രിസ് ഗ്രീവെസ് (5) എന്നിവര്‍ നിരാശപ്പെടുത്തി.
പാകിസ്ഥാനായി നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയ ഷദാബ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
also read: ഇന്ത്യയ്‌ക്ക് മടങ്ങാം: അഫ്‌ഗാനിസ്ഥാനെ തോല്‍പ്പിച്ച് ന്യൂസിലൻഡ് സെമിയില്‍
ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെയും ഷുഐബ് മാലിക്കിന്‍റെയും മികവിലാണ് പാകിസ്ഥാന്‍ മികച്ച ടോട്ടലിലെത്തിയത്. ബാബര്‍ അസം 47 പന്തില്‍ 66 റണ്‍സെടുത്തു. 18 പന്തില്‍ 54 റണ്‍സ് അടിച്ചുകൂട്ടിയ ഷുഐബ് മാലിക്കാണ് കളിയിലെ താരം. ഒരു ഫോറും ആറ് സിക്‌സറുകളുമാണ് താരം പായിച്ചത്. 19 പന്തില്‍ 31 റണ്‍സെടുത്ത മുഹമ്മദ് ഹഫീസും മിന്നി.
മുഹമ്മദ് റിസ്വാന്‍ (15), ഫഖര്‍ സമാന്‍ (8) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. അഞ്ച് റണ്‍സുമായി അസിഫലി പുറത്താവാതെ നിന്നു. സ്‌കോട്‌ലന്‍ഡിനായി ക്രിസ് ഗ്രെയ്‌വ്‌സ് നാല് ഓവറില്‍ 43 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി. നവംബര്‍ 11-ന് നടക്കുന്ന സെമിയില്‍ ഓസ്‌ട്രേലിയയാണ് പാകിസ്ഥാന്‍റെ എതിരാളികള്‍. ഗ്രൂപ്പ് ഒന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഓസീസ് സെമിയിലെത്തിയത്.